വയലോടി (കാസർകോട്): തൃക്കരിപ്പൂർ പൊറോപ്പാട്ട് ഒരു സ്ത്രീയുടെ വീടിന് സമീപത്തുവച്ച് വയലോടി സ്വദേശി പ്രിജേഷ് എന്ന പ്രിയേഷ് മർദ്ദനമേറ്റ് മരിച്ച സംഭവം സദാചാര കൊലയെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ പൊറോപ്പാട് സ്വദേശികളായ മുഹമ്മദ് ഷബാസ് (22), മുഹമ്മദ് റഹ്നാസ് (23) എന്നിവരെ ചന്തേര പൊലീസ് അറസ്റ്റു ചെയ്തു. മറ്റൊരു പ്രതി പൊറോപ്പാട് സ്വദേശി സഫ് വാൻ (25) ഒളിവിലാണ്. സംഭവത്തിൽ മൂന്നുപേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി പത്തോടെയാണ് യുവാക്കൾ പ്രിയേഷിനെ സ്ത്രീയുടെ വീടിനു സമീപം കണ്ടത്. ഇതറിഞ്ഞെത്തിയ പ്രതികൾ പിടികൂടി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ബുള്ളറ്റിന്റെ നടുവിൽ ഇരുത്തി വീടിന് സമീപത്തെ പറമ്പിൽ ഉപേക്ഷിച്ചു. പ്രിയേഷിന്റെ കാണാതായ മൊബൈൽ ഷബാസിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തു.
ബംഗളുരുവിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് ഷബാസ്. റഹ്‌നാസ് മലേഷ്യയിൽ നിന്ന് അടുത്ത കാലത്താണ് നാട്ടിലെത്തിയത്. രാത്രി ഒരു ഫോൺ കാൾ വന്നതോടെ മാതാവിനോട് ഉടൻ വരാമെന്ന് പറഞ്ഞാണ് പ്രിയേഷ് വീട്ടിൽ നിന്നിറങ്ങിയത്. ഈ ഫോൺ കാൾ ആരുടേതാണെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |