തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ 'ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ' പ്രഖ്യാപനവുമായി യോജിക്കാനാവില്ലെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ വ്യക്തമാക്കി. കേരള ആധാരമെഴുത്ത്, പകർപ്പെഴുത്ത് സ്റ്റാമ്പ് വെണ്ടർ ക്ഷേമനിധി നിയമ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
നിയമ ഭേദഗതി പ്രാബല്യത്തിലാകുന്നതോടെ അംശാദായം അടയ്ക്കുന്നതിലെ വീഴ്ചമൂലം ക്ഷേമനിധി അംഗത്വം നഷ്ടമായവർക്ക് 12 ശതമാനം വാർഷിക പലിശയോടുകൂടി തുക അടച്ചാൽ പുതുക്കാൻ സാധിക്കും. നിലവിലെ നിയമം അനുസരിച്ച് ഒരുവർഷം കുടിശിക വരുത്തിയവർക്ക് അംഗത്വം പുതുക്കാൻ സാധിച്ചിരുന്നില്ല. ഒറ്റത്തവണ തീർപ്പാക്കലിന് അംഗങ്ങൾക്ക് സാദ്ധ്യമായ ഇളവുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു. ക്ഷേമനിധി ബോർഡിന്റെ ചെയർമാൻ സ്ഥാനം ഇനി രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിക്കായിരിക്കും. ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.
കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്‌ട്രേഷനും നിയന്ത്രണവും) രണ്ടാം ഭേദഗതി ബിൽ, പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ ഭേദഗതി ബിൽ എന്നിവയും സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |