കൊച്ചി: ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ബാധകമായ വിവാഹമോചന നിയമത്തിൽ ഉഭയസമ്മതപ്രകാരം ഹർജി നൽകാൻ വിവാഹംകഴിഞ്ഞ് ഒരുവർഷം കഴിയണമെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്ന് വിലയിരുത്തി ഹൈക്കോടതി റദ്ദാക്കി. വ്യവസ്ഥ പാലിച്ചില്ലെന്നാരോപിച്ച് വിവാഹമോചന ഹർജി എറണാകുളം കുടുംബ കോടതി തള്ളിയതിനെതിരെ ദമ്പതികൾ നൽകിയ പരാതിയിൽ ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. ഇവരുടെ വിവാഹമോചന ഹർജി രണ്ടാഴ്ചയ്ക്കകം പരിഗണിച്ച് തീരുമാനമെടുക്കാൻ കുടുംബ കോടതിക്ക് നിർദ്ദേശം നൽകി.
ക്രിസ്ത്യൻ മതാചാരപ്രകാരം കഴിഞ്ഞ ജനുവരി 30നാണ് ഹർജിക്കാർ വിവാഹിതരായത്. ഒരുമിച്ചു ജീവിക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെ മേയ് 31ന് വിവാഹമോചനത്തിന് ഹർജി നൽകി. ക്രിസ്ത്യാനികൾക്ക് ബാധകമായ വിവാഹമോചന നിയമത്തിലെ സെക്ഷൻ പത്ത് (എ) പ്രകാരം ഒരുവർഷംകഴിയാതെ ഹർജി നൽകാനാവില്ലെന്ന് വ്യക്തമാക്കി അത് തള്ളി. ഇത് ചോദ്യംചെയ്താണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ ഹർജി നൽകാൻ രണ്ടുവർഷം കഴിയണമെന്നായിരുന്നു വ്യവസ്ഥയുണ്ടായിരുന്നത്. പിന്നീട് ഇത് മറ്റുവിഭാഗങ്ങളുടെ വിവാഹമോചന നിയമങ്ങളിലേതുപോലെ ഒരുവർഷമാക്കി കുറച്ചിരുന്നു. പെട്ടെന്നുള്ള വികാരത്തിന്റെ അടിസ്ഥാനത്തിൽ വിവാഹമോചന ഹർജി നൽകുന്ന സാഹചര്യം ഒഴിവാക്കാനാണ് കാലയളവ് നിശ്ചയിച്ചത്. എന്നാൽ അപൂർവ സാഹചര്യങ്ങളിൽ ഈ കാലയളവിനുമുമ്പും ഹർജി പരിഗണിക്കാനാവുമെന്ന് സ്പെഷ്യൽ മാര്യേജ് ആക്ടിലും ഹിന്ദു വിവാഹ നിയമത്തിലും പറയുന്നുണ്ട്. ഇത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ബാധകമല്ലെന്ന വിഷയമാണ് ഹൈക്കോടതി പരിഗണിച്ചത്.
ഏകീകൃത സ്വഭാവം വേണം
വിവാഹമോചന നിയമങ്ങളിൽ ഏകീകൃതസ്വഭാവം അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. വിവാഹത്തിനും വിവാഹമോചനത്തിനും ഏകീകൃതചട്ടം കൊണ്ടുവരുന്നകാര്യം കേന്ദ്രസർക്കാർ പരിഗണിക്കണം. ഇക്കാര്യത്തിൽ മതങ്ങൾക്ക് ഒരുപങ്കുമില്ല. വിവാഹമോചന നിയമം തർക്കങ്ങൾക്കല്ല കക്ഷികളുടെ ക്ഷേമത്തിനാണ് മുൻതൂക്കം നൽകേണ്ടത്. മതനിരപേക്ഷ സമൂഹത്തിൽ മതാധിഷ്ഠിത സമീപനത്തിലുപരി പൊതുനന്മയാണ് ലക്ഷ്യമിടേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |