കോട്ടയം : വാഹനങ്ങളിൽ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന എൻജിൻ ഓയിലിന് വൻ ഡിമാൻഡ്. വെളിച്ചെണ്ണ ഉൾപ്പെടെ ഭക്ഷ്യഎണ്ണ വില കുതിച്ചുയർന്നതോടെ എൻജിൻ ഓയിലിന് തമിഴ്നാട്ടിൽ നിന്ന് ആവശ്യക്കാർ വർദ്ധിച്ചത്. ഇത് ഭക്ഷ്യ എണ്ണയിൽ മായം ചേർക്കാനാണോയെന്ന സംശയവും ഇതോടെ ബലപ്പെട്ടു. വർക്ക് ഷോപ്പുകളിൽ ആർക്കും വേണ്ടാതെ വ ലിയ വീപ്പകളിൽ സൂക്ഷിച്ചിരുന്ന ഓയിലിന് ലിറ്ററിന് 50 രൂപയായി. നേരത്തേ 20 - 30 രൂപയായിരുന്നു. മുൻകാലങ്ങളിൽ തടിഅറക്കുന്ന മില്ലുകളും വാർക്കതകിട് വാടകയ്ക്ക് കൊടുക്കുന്നവരുമാണ് വാങ്ങിയിരുന്നത്. മാസങ്ങൾക്ക് മുൻപ് വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം മാത്രം എത്തിയിരുന്ന തമിഴ്നാട്ടിലെ കച്ചവടക്കാർ അടുത്ത കാലത്തായി എല്ലാമാസവും ഓയിൽ വാങ്ങാൻ എത്തുകയാണെന്ന് വർക്ക് ഷോപ്പ് ഉടമകൾ പറയുന്നു.
ഇന്ന് നിരത്തിൽ ഓടുന്ന വലിയ വാഹനങ്ങളിൽ അറുപതു ശതമാനവും പുതിയ സാങ്കേതികവിദ്യയുള്ള വാഹനങ്ങളാണ്. കൃത്യമായ ഇടവേളകളിൽ ഓയിൽ മാറിയില്ലെങ്കിൽ എൻജിന് തകരാർ സംഭവിക്കും. ഇതോടെ ഉപയോഗം വലിയ തോതിൽ വർദ്ധിച്ചു. എന്നാൽ ഉപയോഗിച്ച ഓയിലിന്റെ വില ഉയരുന്നത് ആദ്യമായിട്ടാണ്.
ആരോഗ്യത്തിന് ഹാനികരം
തമിഴ്നാട്ടിലെ കച്ചവടക്കാർ കൊണ്ടുപോകുന്ന ഉപയോഗ ശൂന്യമായ എൻജിൻ ഓയിൽ ഭക്ഷ്യ എണ്ണയിൽ കലർത്തുന്നുണ്ടോ എന്നു കണ്ടെത്താനുള്ള പരിശോധനയും കേരളത്തിലില്ല. ഇതിൽ കാർബണിന്റെ അംശം കൂടുതലാണ്. ഉള്ളിൽ ചെന്നാൽ ആരോഗ്യത്തിന് ഹാനികരമാണ്. വിളക്ക് കത്തിക്കാൻ ഉപയോഗിക്കുന്ന നല്ലെണ്ണ, വിളക്കെണ്ണ എന്നിവയിൽ നേരത്തേ ചേർത്തിരുന്നുവെന്ന പരാതിയുണ്ട്.
''ഉപയോഗിച്ചശേഷമുള്ള എൻജിൻ ഓയിൽ ഭക്ഷ്യ എണ്ണയിൽ ചേർക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. അന്യസംസ്ഥാനങ്ങളിൽ നിന്നു വരുന്ന ഭക്ഷ്യ എണ്ണയുടെ പരിശോധന ശക്തമാക്കണം.
-എബി ഐപ്പ് ( ജില്ല ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |