കൊച്ചി: ശബരിമല തീർത്ഥാടകരിൽനിന്ന് കെ.എസ്.ആർ.ടി.സി അധികനിരക്ക് ഈടാക്കുന്നെന്നും ബസുകളിൽ ഭക്തരെ കുത്തിനിറച്ചു കൊണ്ടുപോകുന്നെന്നുമുള്ള പരാതിയെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയിൽ കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം തേടി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ,ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോകുന്നുവെന്നതടക്കമുള്ള പരാതിക്കാരന്റെ ആരോപണങ്ങൾ കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകൻ നിഷേധിച്ചു. ശബരിമല ചെയിൻസർവീസ് നടത്തുന്ന 165 ബസുകൾക്ക് 350 ഡ്രൈവർമാരെ നിയോഗിച്ചിട്ടുണ്ട്. ആരോപണങ്ങൾ സ്വകാര്യസർവീസ് ഓപ്പറേറ്റർമാരെ സഹായിക്കാനാണെന്നും കെ.എസ്.ആർ.ടി.സി വാദിച്ചു. തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ ശബരിമല സ്പെഷ്യൽസർവീസ്,ഷെഡ്യൂൾഡ് സർവീസ് തുടങ്ങിയവയുടെ വിവരങ്ങൾ ഉൾപ്പെടെ നൽകാൻ നിർദ്ദേശിച്ച ഡിവിഷൻബെഞ്ച് ഹർജി 17ലേക്ക് മാറ്റി. തീർത്ഥാടകരിൽനിന്ന് കെ.എസ്.ആർ.ടി.സി അധികനിരക്ക് ഈടാക്കുന്നെന്നും ഡ്രൈവർമാർ തുടർച്ചയായി 20മണിക്കൂറിലേറെ ജോലിചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി നവംബർ 25നാണ് ഹൈക്കോടതിക്ക് പരാതി ലഭിച്ചത്. തുടർന്നാണ് ദേവസ്വംബെഞ്ച് ഈ വിഷയം ഹർജിയായി പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |