തിരുവനന്തപുരം: ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കുന്ന സർവകലാശാലാ ഭേദഗതി ബില്ലുകൾ പാസാക്കി പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഇന്നലെ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
ഇന്ന് ചേരുന്ന മന്ത്രിസഭായോഗം സമ്മേളനം പിരിച്ചു വിട്ടതായി ഗവർണറെ അറിയിക്കാൻ തീരുമാനിച്ചാൽ ഇനി ചേരേണ്ടത് പുതിയ സമ്മേളനമായിരിക്കും. അത് പുതു വർഷത്തിലായാൽ ഗവർണറുടെ നയപ്രഖ്യാപനവും വേണ്ടി വരും. പിരിച്ചു വിടേണ്ടെന്ന്
തീരുമാനിച്ചാൽ ,ഇപ്പോൾ അവസാനിച്ച സമ്മേളനത്തിന്റെ തുടർച്ചയായി ഗവർണറുടെ അനുമതിയില്ലാതെ സഭ ചേരാം.അംഗങ്ങൾക്ക് 12 ദിവസത്തെ നോട്ടീസ് നൽകി എപ്പോൾ വേണമെങ്കിലും സ്പീക്കർക്ക് സഭ വിളിച്ചുചേർക്കാം. അങ്ങനെയായാൽ പുതുവർഷത്തിൽ ചേരുന്ന സമ്മേളനത്തിൽ ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കാം. ഗവർണറുമായി സർക്കാർ ഇടഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിൽ ,ഇന്നത്തെ മന്ത്രിസഭായോഗം
നിർണ്ണായകമാണ്.ഗവർണറുടെ അനുമതിയോടെ ഗസറ്റ് വിജ്ഞാപനമിറക്കുന്നില്ലെങ്കിൽ മന്ത്രിസഭയ്ക്ക് ഓർഡിനൻസ് ഇറക്കാനാവില്ലെന്ന തടസ്സമേ ഉള്ളൂ. ഈ രീതിയിൽ ആറ് മാസം വരെ നീട്ടിക്കൊണ്ട് പോകാം..നയപ്രഖ്യാപനം വേണമെന്ന് സർക്കാർ തീരുമാനിച്ചാലും ഗവർണർ അത് വായിക്കുമെന്നാണ് സൂചന. ഉള്ളടക്കത്തിലെ വിയോജിപ്പുള്ള ഭാഗങ്ങൾ ഒഴിവാക്കിയേക്കും.
ഏഴ് ദിവസമാണ് ഇപ്പോഴത്തെ സമ്മേളനം ചേർന്നത്. ആകെ 17 ബില്ലുകൾ പാസാക്കി. സഹകരണസംഘം ഭേദഗതി ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടു. മൂന്ന് വനിതാ അംഗങ്ങൾ ചെയർമാൻമാരുടെ പാനലിൽ വന്നതാണ് ഏഴാം സമ്മേളനത്തിന്റെ ചരിത്രപരമായ നേട്ടമെന്ന് സ്പീക്കർ എ.എൻ. ഷംസീർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |