തൃശൂർ: സിനിമ ഡോക്യുമെന്ററി സംവിധായകനും കാർട്ടൂണിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായ തൃശൂർ പൂത്തോൾ അടിയാട്ട് ലൈൻ 'സൗമ്യ'യിൽ കെ.പി ശശി (64) അന്തരിച്ചു. കരൾരോഗത്തിന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമുഖ കമ്മ്യൂണിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായിരുന്ന കെ.ദാമോദരന്റെയും പത്മം ദാമോദരന്റെയും മകനാണ്.
ഇലയും മുള്ളും,വോയ്‌സ് ഒഫ് റൂയിൻസ്,ഏക് അലഗ് മോസം,സൈലൻസ് പ്‌ളീസ് തുടങ്ങിയ സിനിമകളുടെയും പരിസ്ഥിതിയും മനുഷ്യാവകാശവും പ്രമേയമാക്കിയ നിരവധി ഡോക്യുമെന്ററികളുടെയും സംവിധാനം ചെയ്തു. അമേരിക്കയുടെ യുദ്ധനയത്തെ പരിഹസിച്ച് അമേരിക്ക അമേരിക്ക,ഝാർഖണ്ഡിലെ ആദിവാസികളുടെ കുടിയൊഴിപ്പിക്കലിനെപ്പറ്റി മേഘനാഥ് ആക്രയുമായി ചേർന്നുള്ള ഗാവ് ഛോടബ് നഹി എന്നിവ മ്യൂസിക് വീഡിയോകളാണ്.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം പ്രമേയമാക്കിയ ഇലയും മുള്ളുമെന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ ശശിയുടെ പ്രധാന ഡോക്യുമെന്ററികൾ ലിവിംഗ് ഇൻ ഫിയർ,റസിസ്റ്റിംഗ് കോസ്റ്റൽ ഇൻവേഷൻ,ഡെവലപ്‌മെന്റ് അറ്റ് ഗൺപോയിന്റ് ഫാബ്രിക്കേറ്റഡ് തുടങ്ങിയവയാണ്. സമകാലിക പ്രശ്‌നങ്ങളിലിടപെട്ട് ഇന്ത്യ മുഴുവൻ സഞ്ചരിക്കുകയും ഫ്രീ പ്രസ് ജേണൽ ഉൾപ്പെടെയുള്ള വീക്കിലികളിൽ വരയ്ക്കുകയും ചെയ്തിരുന്നു. വിബ്ജിയോർ ഫിലിം ഫെസ്റ്റിവൽ സ്ഥാപകരിൽ ഒരാളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |