കൊച്ചി: ആർ. ബാലകൃഷ്ണപിള്ള രൂപീകരിച്ച കേരള കോൺഗ്രസ് (ബി) അദ്ധ്യക്ഷയായി പിള്ളയുടെ മകളും കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ സഹോദരിയുമായ ഉഷ മോഹൻദാസിനെ തിരഞ്ഞെടുത്തു. 14ൽ എട്ട് ജില്ലാ പ്രസിഡന്റുമാരും പങ്കെടുത്ത് കൊച്ചിയിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനം.
പത്ത് ജില്ലാ കമ്മിറ്റികൾ തങ്ങൾക്കൊപ്പമുണ്ടെന്നും124 അംഗ സംസ്ഥാന കമ്മിറ്റിയിലെ 78 പേരും യോഗത്തിൽ പങ്കെടുത്തെന്നും ഉഷ മോഹൻദാസ് പറഞ്ഞു.
ഏകാധിപതിയെ പോലെയാണ് ഗണേശ് പ്രവർത്തിക്കുന്നതെന്ന് ഉഷ കുറ്റപ്പെടുത്തി. ഒരു പാർട്ടിയായി പ്രവർത്തിക്കുമ്പോൾ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ നടപ്പാക്കാനാവില്ല. ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും സഹകരിച്ചാണ് പോകേണ്ടതെന്നും ഉഷ പറഞ്ഞു.
ഗണേശ് കുമാർ ധിക്കാരപരമായി പെരുമാറുന്നതായി പാർട്ടി അംഗങ്ങൾക്ക് പൊതുവേയുള്ള പരാതിയാണ്. അംഗങ്ങളുടെ നിർബന്ധം കൊണ്ടാണ് താൻ മുന്നോട്ടു വന്നത്. യോഗതീരുമാനങ്ങൾ രേഖാമൂലം ഇടതുമുന്നണിയെ അറിയിക്കും. ഗണേശ് കുമാർ പാർട്ടി എം.എൽ.എയായി തുടരും. പാർട്ടിക്ക് അതീതനായി പ്രവർത്തിക്കാൻ ശ്രമിച്ചാൽ പുറത്താക്കുന്നതുൾപ്പെടെ ആലോചിക്കുമെന്നും വർക്കിംഗ് ചെയർമാനും മുൻ എം.എൽ.എയുമായ എം.വി. മാണി പറഞ്ഞു.
ബാലകൃഷ്ണപിള്ളയുടെ മരണശേഷം ചെയർമാനെ തിരഞ്ഞെടുക്കാനുള്ള യോഗം ചേരാൻ സാധിച്ചിരുന്നില്ല. സംസ്ഥാന സമിതി വിളിക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഗണേശ് കുമാർ തയ്യാറാകുന്നില്ലെന്ന പരാതിയും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗണേശിനോട് എതിർപ്പുള്ളവർ ഇന്നലെ യോഗം വിളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |