ന്യൂഡൽഹി :തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ ഇ.ഡിക്കെതിരെ കേരളം തടസ ഹർജിയുമായി സുപ്രീംകോടതിയിൽ.
ഉദ്യോഗസ്ഥർക്ക് എതിരായ തെളിവുകൾ പരിശോധിക്കാൻ വിചാരണ കോടതിക്ക് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണന്റെ ഹർജിയിൽ തങ്ങളുടെ വാദം കേൾക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. സിംഗിൾ ബെഞ്ച് വിധിക്ക് എതിരായ അപ്പീൽ ആദ്യം പരിഗണിക്കേണ്ടത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണെന്നും ഹർജിയിൽ പറയുന്നു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഇ. ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഒപ്പം ഇ.ഡി. ഉദ്യോഗസ്ഥർക്ക് എതിരേ ക്രൈം ബ്രാഞ്ച് ശേഖരിച്ച രേഖകളും തെളിവുകളും പരിശോധിക്കാൻ വിചാരണ കോടതിക്ക് അനുമതിയും നൽകി. ഇതിനെതിരെയാണ് ഇ.ഡി. സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്.
എഫ്.ഐ.ആർ. റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്ക് എതിരേ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഡിവിഷൻ ബെഞ്ച് ആദ്യം വാദം കേൾക്കണമെന്നാണ് സർക്കാരിന്റെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |