തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ കേടായ സുരക്ഷാ ലൈറ്റുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കുന്നതിനായി 3.75 ലക്ഷം രൂപഅനുവദിച്ച് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിംഗ് സെൽ ഉത്തരവായി.
കഴിഞ്ഞ നവംബർ 24നാണ് സെക്രട്ടേറിയറ്റിലെ കേടായ സുരക്ഷാ ലൈറ്റുകൾ മാറ്റി പുതിയവ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സെക്യൂരിറ്റി ഓഫീസിലെ സർജന്റ് സർക്കാരിന് കത്തെഴുതിയത്. കത്തിന്മേൽ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി 3.75 ലക്ഷം രൂപ അനുവദിക്കാൻ നിർദ്ദേശിച്ച് ഈ മാസം ഒന്നിന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സർക്കാരിന് റപ്പോർട്ട് നൽകുകയായിരുന്നു. അതേത്തുടർന്നാണ് ഈ മാസം 22ന് പൊതുഭരണ വകുപ്പ് ഉത്തരവായത്.
അതേസമയം, അതീവ സുരക്ഷാസംവിധാനങ്ങൾ വേണ്ട ഭരണസിരാകേന്ദ്രത്തിൽ കേടായ സുരക്ഷാ ലൈറ്റുകൾ മാറ്റി സ്ഥാപിക്കാൻ പണമനുവദിക്കാൻ അഞ്ച് മാസമെടുത്തത് സുരക്ഷാവീഴ്ചയായി പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |