തിരുവനന്തപുരം: കേരള ഹൈക്കോടതിയിൽ നിരീക്ഷണ കാമറ വയ്ക്കാൻ ടെൻഡർ നൽകുന്നതിൽ അഴിമതിക്കു ശ്രമിച്ച പൊതുമരാമത്ത് വകുപ്പ് തൃശൂർ ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ സ്വതന്ത്ര ചുമതലയുള്ള സാങ്കേതിക കമ്മിറ്റിയെ നിയമിച്ച് ഉത്തരവായി. ഐ.ടി മിഷൻ എസ്.ഇ.എം.ടി മേധാവി സന്തോഷ് സോമൻ, ഐ.ടി മിഷനിലെ വിദഗ്ദ്ധൻ
കൃഷ്ണ ബി.മേനോൻ, തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഡോ.ബിജി ജേക്കബ്, പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനിയർ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിർദ്ദേശമനുസരിച്ചാണിത്.
കെട്ടിട വിഭാഗം ചീഫ് എൻജിനിയർ നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റിയെ നിയോഗിച്ചത്. തൃശൂർ ഇലക്ട്രോണിക്സ് വിഭാഗത്തിലെ വിവിധ പ്രവൃത്തികളുമായി ബന്ധപ്പെട്ട നിർവഹണ ക്രമക്കേടും വീഴ്ചയും അന്വേഷിക്കും.
മുല്ലപ്പെരിയാറിലും അഴിമതി,
അന്വേഷണം വരും
മുല്ലപ്പെരിയാർ ഡാം സൈറ്റിൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനും റിയൽ ടൈം റെയിൻ ഗേജുകളും സ്ഥാപിക്കുന്നതിലും തൃശൂർ ഇലക്ട്രോണിക്സ് വിഭാഗം തിരിമറി കാട്ടിയതായി ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കോടികളുടെ കരാറിൽ വൻ വെട്ടിപ്പ് നടന്നതായാണ് കരുതുന്നത്. ഇതേക്കുറിച്ചും വിശദമായ അന്വേഷണം ഉണ്ടാകും. അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ബിൽഡിംഗ് വിഭാഗം ചീഫ് എൻജിനിയർ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |