കൊച്ചി: തലാക്കുചൊല്ലി ഒഴിവാക്കിയതിനെത്തുടർന്ന് ഭാര്യ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഭർത്താവ് 31.68 ലക്ഷം രൂപ നൽകണമെന്ന മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
എറണാകുളം മലയിടംതുരുത്ത് സ്വദേശിനി സുഹദത്ത് നൽകിയ ഹർജിയിൽ ഭർത്താവ് കളമശേരി സ്വദേശി കെ.ബി. ഷിഹാബ് നഷ്ടപരിഹാരം നൽകാനാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ഉത്തരവിട്ടത്. ഇത്തരം വ്യവഹാരങ്ങളിലെ ഉയർന്ന നഷ്ടപരിഹാരത്തുകയാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
2008ൽ വിവാഹിതരായ സുഹദത്തും ഷിഹാബും 2013 ലാണ് വേർപിരിഞ്ഞത്. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്. ദോഹയിൽ രണ്ടുലക്ഷംരൂപ ശമ്പളത്തിൽ ജോലിചെയ്യുന്ന ഭർത്താവിൽനിന്ന് ഭാവി ജീവിതത്തിനായി ഒരുകോടിരൂപയും മറ്റൊരു വിവാഹം കഴിക്കുന്നതുവരെയുള്ള കാലയളവിൽ മുസ്ളിം വനിതാ സംരക്ഷണനിയമപ്രകാരം നഷ്ടപരിഹാരമായി 1.50ലക്ഷംരൂപയും ആവശ്യപ്പെട്ടാണ് സുഹദത്ത് കളമശേരി മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയത്.
ഹർജി പരിഗണിച്ച കോടതി ഹർജിക്കാരിക്കും മകനും ജീവിക്കാൻ പ്രതിമാസം 33,000 രൂപ വേണമെന്ന് വിലയിരുത്തി എട്ടുവർഷത്തെ തുകകണക്കാക്കി 31.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ഇതിനെതിരെ ഷിഹാബ് നൽകിയ ഹർജിയിൽ എറണാകുളം അഡി. സെഷൻസ് കോടതി ഈ ഉത്തരവ് റദ്ദാക്കി ഹർജി വീണ്ടും പരിഗണിക്കാൻ മജിസ്ട്രേട്ട് കോടതിയിലേക്ക് തിരിച്ചുവിട്ടു.
31.68 ലക്ഷം നൽകാനുള്ള വിധി അഡി. സെഷൻസ് കോടതി റദ്ദാക്കിയതിനെതിരെ സുഹദത്ത് ഹൈക്കോടതിയെ സമീപിച്ചു.
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഹർജിക്കാരിക്കും മകനുമുള്ള നഷ്ടപരിഹാരം മജിസ്ട്രേട്ട് കോടതി വിലയിരുത്തിയതിൽ അപാകതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് ശരിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |