കൊച്ചി: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഗോവ സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവും ഒറ്റപ്പാലം സ്വദേശിയുമായ ദിനേശ് മേനോൻ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി. പെൻഷൻ നൽകുന്നതിനെതിരെ ഗവർണർ വിമർശനമുന്നയിച്ചത് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ 21 മന്ത്രിമാർക്കും ചീഫ് വിപ്പിനും കൂടി 362 പേഴ്‌സണൽ സ്റ്റാഫുണ്ടെന്ന് ഹർജിയിൽ പറയുന്നു. നിലവിലെ സ്റ്റാഫിന് ശമ്പളം നൽകാൻ പ്രതിമാസം 1.12 കോടി രൂപ വേണം. 1223 മുൻ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുന്നുണ്ട്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരം പെൻഷനില്ല. തെലുങ്കാനയിൽ സർക്കാർ സർവീസിൽ നിന്ന് ഡെപ്യൂട്ടേഷനിലാണ് പേഴ്‌സണൽ സ്റ്റാഫിനെ നിയമിക്കുന്നത്. കേന്ദ്രസർക്കാർ പോലും പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നില്ലെന്നും ഹർജിയിൽ പറയുന്നു. ഹർജി തീർപ്പാകുന്നതുവരെ മന്ത്രിമാരടക്കമുള്ളവർ പേഴ്‌സണൽ സ്റ്റാഫിനെ നിയമിക്കുന്നത് തടയണമെന്നാണ് ഹർജിയിലെ ഇടക്കാല ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |