തിരുവനന്തപുരം: കൂട്ടിക്കലിലും കൊക്കയാറിലുമടക്കം പ്രകൃതി ക്ഷോഭത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ച് നിയമസഭ ഇന്നലത്തേക്ക് പിരിഞ്ഞു.
സഭ സമ്മേളിച്ചയുടൻ സ്പീക്കർ എം.ബി. രാജേഷ് ചരമോപചാര പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷത്തുനിന്ന് കെ. ബാബുവും പിന്തുണച്ച് സംസാരിച്ചു. അതിന് ശേഷം അല്പസമയം മൗനമാചരിച്ചു.
39 പേർക്കാണ് നാല് ദിവസത്തെ മഴയിലും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ജീവൻ നഷ്ടമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാനതയില്ലാത്ത ദുഃഖാവസ്ഥയാണുണ്ടായത്. വിയോഗങ്ങൾ കുടുംബാംഗങ്ങൾക്ക് തീരാത്ത നഷ്ടമാണുണ്ടാക്കിയത്. അത് കേരളത്തിന്റെയാകെ തീരാദുഃഖമാണ്. തീർത്തും അപ്രതീക്ഷിതമായാണ് മിന്നൽ കണക്കെ പേമാരിയും മലയിടിച്ചിലും വെള്ളപ്പൊക്കവുമൊക്കെയുണ്ടായത്. എല്ലാം നഷ്ടപ്പെട്ട നിരാലംബരുടെ കണ്ണീർ തുടയ്ക്കാനും സഹായങ്ങളെത്തിക്കാനുമുള്ള ഘട്ടമാണിത്. അതിനായി എല്ലാം മറന്ന് ഏവരുമിറങ്ങണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
വിമർശിച്ച് പ്രതിപക്ഷം
തുടർച്ചയായ നാലു വർഷത്തെ മഴക്കെടുതിയിൽ അഞ്ഞൂറിലധികം പേർ മരിച്ചിട്ടും, ഇത്തവണ യഥാസമയം മഴ മുന്നറിയിപ്പ് നൽകാനായില്ലെന്ന് പ്രതിപക്ഷത്ത് നിന്ന് സംസാരിച്ച കെ. ബാബു പറഞ്ഞു. മഴ മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായോ, രക്ഷാപ്രവർത്തനം വൈകിയോ, ദുരന്ത നിവാരണ സംവിധാനങ്ങൾക്ക് പാളിച്ചയുണ്ടായോ എന്നിവയെല്ലാം പരിശോധിക്കണം. കേരളം ഇന്നഭിമുഖീകരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ വിശദമായി പരിശോധിക്കണം. വികസന പ്രവർത്തനങ്ങൾ അതിനനുസരിച്ച് ക്രമീകരിക്കണം. ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും ബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |