തിരുവനന്തപുരം: സർക്കാരിന്റെ ഓൺലൈൻ ഓട്ടോ-ടാക്‌സി സർവീസായ 'കേരള സവാരി" ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) നിരത്തിലിറങ്ങുമെന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വൈകിട്ട് അഞ്ചിന് കനകക്കുന്നിന് സമീപം മന്ത്രി വി. ശിവൻകുട്ടി ഫ്ളാഗ് ഓഫ് ചെയ്യും. ബുക്കിംഗ് ആപ്പ് ഉടൻ പ്രവർത്തനസജ്ജമാകും. തിരുവനന്തപുരം നഗരസഭാ പരിധിയിൽ നടപ്പാക്കുന്ന പദ്ധതിയിൽ ആവശ്യം വേണ്ട മാറ്റങ്ങൾ വരുത്തി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കും. തൊഴിൽവകുപ്പ് മോട്ടോർ തൊഴിലാളി ക്ഷേമനിധിബോർഡിന്റെ പദ്ധതി പ്ലാനിംഗ് ബോർഡ്, ലീഗൽ മെട്രോളജി, ഗതാഗതം, ഐ.ടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
സർക്കാർ നിശ്ചയിച്ചിട്ടുള്ള ഓട്ടോ-ടാക്സി നിരക്കിനൊപ്പം എട്ട് ശതമാനം സർവീസ് ചാർജ്ജ് ഈടാക്കും. ഇൗ തുക പദ്ധതി നടത്തിപ്പിനും യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രമോഷണൽ ഇൻസെന്റീവ്സ് നൽകുന്നതിനും ഉപയോഗിക്കും. തിരക്കുള്ള സമയങ്ങളിൽ ചാർജ് വർദ്ധനയുണ്ടാകില്ല. കൃത്യമായ കാരണങ്ങളോടെ യാത്രക്കാരനും ഡ്രൈവർക്കും ബുക്കിംഗ് കാൻസൽ ചെയ്യാം. അകാരണമായുള്ള കാൻസലേഷന് ചെറിയ തുക ഫൈനുണ്ടാകും.
ലോഗോ പ്രകാശനം മന്ത്രി ശിവൻകുട്ടി നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |