സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്‌ഡൗൺ പ്രഖ്യാപിക്കണമെന്ന് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ആവശ്യപ്പെട്ടു.
ഇതുൾപ്പെടെ അടിയന്തരമായി നടപ്പാക്കേണ്ട എട്ട് നിർദേശങ്ങളും സർക്കാരിന് നൽകിയ
കത്തിൽ ഉന്നിയിച്ചിട്ടുണ്ട്. കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്. ആരോഗ്യമേഖലയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ചികിത്സാ സംവിധാനങ്ങളിലെ പരിമിതിയും തിരിച്ചടിയാകുമെന്നും കത്തിൽ വ്യക്തമാക്കി.
സംസ്ഥാനത്ത് രണ്ടരലക്ഷം കൊവിഡ് രോഗികളുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലാണ്. ജനിതകവ്യതിയാനം വന്ന വൈറസ് വഴി രോഗവ്യാപനം വേഗത്തിലാകും. ഈ സാഹചര്യത്തിൽ പൊതുഇടങ്ങളിൽ ആളുകളെത്തുന്നത് നിയന്ത്രിച്ചേ മതിയാകൂ. രോഗവ്യാപനത്തിന്റെ കണ്ണി മുറിക്കാൻ ലോക്ക്‌ഡൗണാണ് പ്രതിവിധി. രോഗവ്യാപനം തീവ്രമാകുമ്പോൾ ഡോക്ടർമാർ, നഴ്‌സുമാരടക്കമുള്ള ജീവനക്കാരുടെ കുറവ്, ആശുപത്രികളിലെ സൗകര്യക്കുറവ്, ആശുപത്രികളിലെ കിടക്കകളും ഐ.സി.യു വെന്റിലേറ്ററുകളും നിറയുന്ന സാഹചര്യം എന്നിവ പ്രതികൂലമായി ബാധിക്കും. പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഡോക്ടർമാരുൾപ്പെടെയുള്ള കൂടുതൽ ആരോഗ്യപ്രവർത്തകരെ അടിയന്തരമായി നിയമിക്കണം. കൂടുതൽ സി.എഫ്.എൽ.ടി.സികൾ തുടങ്ങുന്നതിനെക്കാൾ നല്ലത് നിലവിലുള്ളവയുടെ കിടക്കകളുടെ എണ്ണം കൂട്ടുകയാണ്. വീടുകളിൽ ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്ററുകൾ സ്ഥാപിക്കണം.
സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ബെഡുകളുടെയും സൗകര്യങ്ങളുടെയും വിവരങ്ങൾ അറിയാനുള്ള സംവിധാനം ഏർപ്പെടുത്തണം. കൂടുതൽ ആന്റിജൻ കിറ്റുകൾ ലഭ്യമാക്കണം. ആരോഗ്യപ്രവർത്തകർക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |