തൃശൂർ: രാജ്യത്തെ കർഷകസമരങ്ങൾക്ക് കരുത്തും ആവേശവും പകർന്ന് അഖിലേന്ത്യാ കിസാൻ സഭയുടെ ദേശീയ സമ്മേളനത്തിന് തൃശൂരിൽ ഉജ്ജ്വല തുടക്കം. പുഴയ്ക്കലിലെ ലുലു കൺവെൻഷൻ സെന്ററിൽ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്‌ളെ പതാക ഉയർത്തി. രക്തസാക്ഷിത്വ മണ്ഡപത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി.
പുലിക്കളിയുടെയും നാടൻ കലാരൂപങ്ങളങ്ങളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് സമ്മേളന നഗരിയിലേക്ക് പ്രതിനിധികളെ ആനയിച്ചത്.
800 ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇന്നും പ്രതിനിധി സമ്മേളനം തുടരും.
പ്രതിനിധി സമ്മേളനത്തിൽ പ്രസിഡന്റ് അശോക് ധാവ്‌ളെ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഹനൻ മൊള്ള,ദേശീയ നേതാക്കളായ പി. കൃഷ്ണപ്രസാദ്, ഡോ. വിജു കൃഷ്ണൻ, മരിയ ധാവ്‌ളെ, സംസ്ഥാന സെക്രട്ടറി വത്സൻ പനോളി,സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, സംഘാടക സമിതി ചെയർമാൻ മന്ത്രി കെ. രാധാകൃഷ്ണൻ, ജനറൽ കൺവീനർ എ.സി. മൊയ്തീൻ എം.എൽ.എ, പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ,
മന്ത്രി കെ. എൻ. ബാലഗോപാൽ, പി.കെ. ബിജു, കെ.കെ. രാഗേഷ്,
ഗോപി കോട്ടമുറിക്കൽ,എം. പ്രകാശൻ, ഹേമലത, എം.എം. വർഗീസ്, എം. വിജയകുമാർ, എൻ.ആർ. ബാലൻ
എന്നിവർ പങ്കെടുത്തു.
വ്യാഴാഴ്ച നാലിന് തേക്കിൻകാട് മൈതാനത്ത് ദേശീയ സെമിനാർ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. എ. വിജയരാഘവൻ, ഡോ. പ്രഭാത് പട്‌നായിക്, ഭഗത് സിംഗിന്റെ സഹോദരീ പുത്രൻ പ്രൊഫ. ജഗ്‌മോഹൻ എന്നിവർ സംസാരിക്കും. പൊതുസമ്മേളനം വെള്ളിയാഴ്ച തേക്കിൻകാട് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
#മോദി ഭരണത്തിൽ കർഷക
ആത്മഹത്യ പെരുകി
തൃശൂർ: നരേന്ദ്രമോദി സർക്കാർ വന്നശേഷം ഒരു ലക്ഷത്തിലേറെ കർഷകർ ആത്മഹത്യ ചെയ്തുവെന്നും കോർപറേറ്റുകൾ കൂടുതൽ സമ്പന്നരായെന്നും അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്‌ളെ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ഈ ദുർഭരണത്തിനെതിരെ നല്ല തിരിച്ചടി നൽകിയത് കർഷകരാണ്. ഡൽഹിയിലെ ഐതിഹാസിക സമരത്തിനു മുന്നിൽ നരേന്ദ്രമോദി മുട്ടുമടക്കി. ദളിതർക്കും പെൺകുട്ടികൾക്കുമെതിരെയുള്ള ആക്രമണങ്ങൾ, കൂട്ട ബലാത്സംഗം, കലാപങ്ങൾ, വർഗീയ ധ്രൂവീകരണം എന്നിവക്കെതിരെ കർഷകസമൂഹം പോരാടണം. 1.37 കോടി അംഗങ്ങളുള്ള കിസാൻ സഭ അടുത്ത ദേശീയ സമ്മേളനത്തിൽ രണ്ട് കോടി അംഗത്വത്തിലേക്ക് എത്തണമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |