തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കോൺഗ്രസ് അംഗം മാത്യു കുഴൽനാടൻ നടത്തിയ പ്രസംഗത്തിലെ മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശങ്ങൾ നിയമസഭാ രേഖകളിൽ നിന്ന് നീക്കി.
.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത പ്രതിയും ,മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിലെ ഭാഗങ്ങൾ കുഴൽനാടൻ പ്രസംഗത്തിൽ ഉദ്ധരിച്ചിരുന്നു. ഇ.ഡി കോടതിയിൽ സമർപ്പിച്ച ഈ റിപ്പോർട്ടിലെ 12 മുതൽ 16 വരെ സീരിയൽ നമ്പരുകളിലുള്ള ഭാഗങ്ങളാണ് സഭാ രേഖയിൽ നിന്ന് നീക്കിയത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തുന്ന പരാമർശങ്ങളാണ് റിപ്പോർട്ടിലെ ഈ ഭാഗങ്ങളിൽ. കുഴൽനാടൻ തന്റെ പ്രസംഗത്തിൽ റിമാൻഡ് റിപ്പോർട്ടിലെ കാര്യങ്ങളുദ്ധരിച്ചപ്പോഴാണ് മുഖ്യമന്ത്രിയുമായി കൊമ്പു കോർക്കുന്ന സ്ഥിതിയുണ്ടായത്. ആരോപണങ്ങൾ പച്ചക്കള്ളമെന്ന് പറഞ്ഞ് നിഷേധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങളിൽ പലപ്പോഴും ക്ഷുഭിതനായി. കോടതിയുടെ പരിഗണനയിലിരിക്കുന്ന റിപ്പോർട്ടിലെ ഭാഗങ്ങൾ സഭയിലുന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ,ഇത് സഭാരേഖയിൽ പാടില്ലെന്നും നിയമമന്ത്രി പി. രാജീവ് സഭയിലുന്നയിച്ചിരുന്നു. പരിശോധിക്കാമെന്ന് സ്പീക്കർ അപ്പോൾ വ്യക്തമാക്കി. എങ്കിലും ആദ്യ ദിവസങ്ങളിൽ മുഴുവൻ ഭാഗങ്ങളും രേഖയിലുണ്ടായിരുന്നു.
കേന്ദ്ര അവഗണന ---
പ്രമേയത്തെ ചൊല്ലിയും
ഭരണ- പ്രതിപക്ഷ പോര്
തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷിയിൽ നിന്ന് സി.എച്ച്. കുഞ്ഞമ്പു അവതരിപ്പിച്ച പ്രമേയത്തിന്മേൽ ഭരണ- പ്രതിപക്ഷ വാക്പോര്.
വി. ജോയിക്ക് വേണ്ടിയാണ് കുഞ്ഞമ്പു പ്രമേയം അവതരിപ്പിച്ചത്. ഇത് ഔദ്യോഗികപ്രമേയമായി സർക്കാർ കൊണ്ടുവരാത്തത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലെ അന്തർധാര കാരണമാണെന്ന് പ്രമേയത്തിൽ ഭേദഗതി അവതരിപ്പിച്ച് സംസാരിച്ച എ.പി. അനിൽകുമാർ കുറ്റപ്പെടുത്തി. പ്രമേയത്തിലെ കാര്യങ്ങൾ പുറത്തുപറയാൻ ധനമന്ത്രിക്ക് ചങ്കുറപ്പില്ല. 2008ൽ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനും മന്ത്രിമാരും ചേർന്ന്യു.പി.എ സർക്കാരിനെതിരെ ഡൽഹിയിൽ സമരം ചെയ്തത് പോലെ ഇപ്പോഴത്തെ മന്ത്രിസഭ തയാറാകുമോയെന്നും അനിൽകുമാർ ചോദിച്ചു.
എന്നാൽ, സഭാ നടപടികളിൽ പ്രതിപക്ഷത്തിന് ഒരു ശ്രദ്ധയുമില്ലാത്തതിന് തെളിവാണ് ഈ ആരോപണമെന്ന് ധനമന്ത്രിക്ക് പകരം മറുപടി നൽകിയ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ആറ് മാസം മുമ്പ് തന്നെ ഈ വിഷയത്തിൽ ചട്ടം 300 പ്രകാരമുള്ള വിശദമായ പ്രസ്താവന ധനമന്ത്രി നടത്തിയതാണ്. മന്ത്രിസഭായോഗം ഇക്കാര്യത്തിൽ പ്രമേയം അംഗീകരിച്ച് പ്രധാനമന്ത്രിക്ക് അയച്ച് കൊടുത്തിട്ടുമുണ്ട്.
കേന്ദ്ര അവഗണനയെപ്പറ്റി സർക്കാരും ഇടതുപക്ഷവും മാത്രമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതുവരെ മിണ്ടാതിരുന്ന പ്രതിപക്ഷം ഇപ്പോൾ ഒഴുക്കുന്നത് മുതലക്കണ്ണീരാണ്. ജി.എസ്.ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിർമല സീതാരാമനിൽ നിന്ന് യു.ഡി.എഫ് ആഗ്രഹിച്ച ഉത്തരം കൊല്ലം എം.പി ചോദിച്ച് വാങ്ങിയതാണ് നിങ്ങൾ തമ്മിലുള്ള അന്തർധാര എന്നും മന്ത്രി പറഞ്ഞു. കെ.യു. ജനീഷ് കുമാർ, ഇ.കെ. വിജയൻ, എ.കെ.എം. അഷറഫ് എന്നിവരും സംസാരിച്ചു.
ന്യൂനപക്ഷ സ്കോളർഷിപ്പുകൾ നിറുത്തലാക്കിയ കേന്ദ്ര നിലപാടും സ്കോളർഷിപ്പ് വിതരണത്തിലെ സർക്കാരിന്റെ അലംഭാവവും തിരുത്താനാവശ്യപ്പെട്ട് എൻ. ഷംസുദ്ദീൻ അവതരിപ്പിച്ച പ്രമേയം തുടർ ചർച്ചയ്ക്കായി മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |