തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച്, ജുഡീഷ്യൽ അന്വേഷണങ്ങളെ തടസപ്പെടുത്തുന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സർക്കാരിന്റെ നേതൃത്വത്തിലുള്ളവരെക്കുറിച്ച് പറയാൻ സ്വർണക്കടത്ത് പ്രതികളെ നിർബന്ധിച്ചെന്ന ശബ്ദ സന്ദേശം പുറത്തുവന്നപ്പോഴാണ് അന്വേഷണങ്ങൾ പ്രഖ്യാപിച്ചത്. .
എന്നാൽ ഇ.ഡി സുപ്രീം കോടതിയിലെത്തി സ്റ്റേ നേടി. സർക്കാർ ഇതിൽ നിയമപരമായ നടപടികളെടുക്കും. കേന്ദ്രഏജൻസികളുടെ അന്വേഷണത്തെ തടസപ്പെടുത്തുന്നതല്ല ഈ അന്വേഷണങ്ങൾ.
ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ കൽപ്പിത കഥകൾ മെനയുന്നു. രാജ്യദ്രോഹം ഉൾപ്പെടെയുള്ള കേസുകളിൽ നിന്നും രക്ഷപ്പെടാൻ പ്രതികൾ അന്വേഷണ ഏജൻസികളുടെയും മറ്റും നിർദ്ദേശാനുസരണം കഥകളുണ്ടാക്കി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. ഇരയ്‌ക്കൊപ്പം കിതയ്ക്കുന്നതായി നടിക്കുകയും ,വേട്ടക്കാർക്കൊപ്പം ആസ്വദിക്കുകയും ചെയ്യുന്ന മനോഭാവമാണ് പ്രതിപക്ഷത്തിന്. ഇ.ഡി വേട്ടയാടുന്ന രാഹുൽഗാന്ധിയുടെ ഒപ്പമാണെന്ന് പറയുകയും ഇവിടെ ഇ ഡി യുടെ കരുനീക്കങ്ങൾക്കൊപ്പം നീങ്ങുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. പ്രതികളെ വെള്ളപൂശാനുള്ള ശ്രമങ്ങൾ സഭയിൽ ഇനി ആവർത്തിക്കരുത്. ഇവരുടെ വാദങ്ങളെ സ്പോൺസർ ചെയ്യുന്നത് ശരിയല്ല.
കേന്ദ്രഏജൻസികളെ രാഷ്ട്രീയ ലക്ഷ്യത്തോടെ ദുരുപയോഗം ചെയ്യുന്നതിനെതിരേ കോൺഗ്രസ് ദേശീയതലത്തിൽ പ്രക്ഷോഭം നടത്തുമ്പോൾ ,കേരളത്തിൽ ഇത്തരമൊരു നിലപാടെടുത്തില്ല. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളിൽ കോൺഗ്രസ് അന്വേഷണം ആവശ്യപ്പെടുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ചില പ്രതികളുടെയോ മറ്റു ചില തത്പരകക്ഷികളുടെയോ താത്പര്യങ്ങൾക്ക് അനുസരിച്ചല്ല നീതിയുക്തമായ അന്വേഷണം. നടത്തേണ്ടത്. അന്വേഷണ ഏജൻസികൾ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ചോർത്തിയ വാർത്തകൾ പ്രതികളോടൊപ്പം ചേർന്ന് കോൺഗ്രസും ബിജെപിയും പ്രചരിപ്പിക്കുന്നു. ഇതിൽ നിന്നൊരു വ്യത്യസ്ത നിലപാടാണ്, ഇ.ഡിയെ വിശ്വസിക്കാനാവില്ലെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് സ്വീകരിച്ചത്.
സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി മാധ്യമങ്ങളെ ഉപയോഗിച്ച് പ്രചരിപ്പിച്ച കള്ളപ്രചാര വേലകൾ ഏറ്റെടുത്ത് കോൺഗ്രസും ബിജെപിയും കേരളത്തിൽ കലാപം അഴിച്ചുവിടാൻ ശ്രമിച്ചു. എൽ.ഡി.എഫ് സർക്കാരിനെതിരെ വിചിത്രമായ കൂട്ടുകെട്ടും ഗൂഢാലോചനയുമാണ് ഇവർ ഉയർത്തിക്കൊണ്ടു വരുന്നത്-മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |