തിരുവനന്തപുരം: മച്ചമ്പിയേ... ഈ നീട്ടി വിളിയിൽ ഏതൊരു സിനിമാ പ്രേക്ഷകന്റേയും മനസിൽ ആദ്യം തെളിയുന്നത് കൊച്ചു പ്രേമന്റെ മുഖമായിരിക്കും. 2000ൽ റിലീസായ തെങ്കാശിപട്ടണത്തിൽ സ്ഫടികം ജോർജ് അവതരിപ്പിച്ച ദേവരാജൻ എന്ന കഥാപാത്രത്തെയാണ് കൊച്ചു പ്രേമൻ മച്ചമ്പിയേ എന്നു വിളിക്കുന്നത്.
മുടിയും താടിയും നീട്ടിവളർത്തി ഫ്രീക്കൻ ലുക്കിലുള്ള കൊച്ചു പ്രേമന്റെ പഴയ ഫോട്ടോ ഈയിടെ ട്രോൾ രൂപത്തിൽ വൈറലായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ഏഴുനിറങ്ങളിലെ ഫോട്ടോയാണ് മച്ചമ്പിയെ, ഞാൻ പണ്ട് ഫ്രീക്കൻ ആയിരുന്നു കേട്ടോ എന്ന അടിക്കുറിപ്പോടെ പ്രചരിച്ചത്. ആദ്യമായി അഭിനയിച്ച സിനിമയിലെ ഒരു രംഗം കണ്ട് പുതു തലമുറ തന്നെ തിരിച്ചറിഞ്ഞല്ലോ എന്നായിരുന്നു ട്രോളിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
തിളക്കം സിനിമയിൽ പട്ടിയെ പേടിച്ച് ദേവിയേ.. എന്നു വിളിച്ച് കുളത്തിൽ ചാടുന്ന വെളിച്ചപ്പാടിനെ കണ്ടാൽ ഇപ്പോഴും ആളുകൾ പൊട്ടിച്ചിരിക്കും.
മറ്ര് ഹാസ്യ താരങ്ങളിൽ നിന്ന് കൊച്ചുപ്രേമനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ ഒട്ടും മടുപ്പ് തോന്നിപ്പിക്കാത്ത ശൈലിയും സംഭാഷണ അവതരണ രീതിയുമാണ്. അതുകൊണ്ടാണ് പട്ടാഭിഷേകം സിനിമയിലെ 'തൊട്ടു തൊട്ടില്ല, തൊട്ടൂ.. തൊട്ടില്ല' ഉൾപ്പടെയുള്ള സംഭാഷണങ്ങൾ ഇന്നും മലയാളികളിൽ ചിരിയുണർത്തുന്നത്. സത്യൻ അന്തിക്കാടിന്റെ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന ചിത്രത്തിലെ വത്സലൻ എന്ന കഥാപാത്രം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. 1997ൽ റിലീസായ ഗുരുവിൽ ചെയ്ത നെഗറ്റീവ് ഷേഡുള്ള കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |