
കോഴിക്കോട്: ഉദ്ഘാടന ദിവസം ഒരു രൂപ നോട്ടിന് ഷൂ നൽകുമെന്ന ഓഫറിനെത്തുടർന്ന് കോഴിക്കോട് മാനഞ്ചിറയിലെ ചെരുപ്പ് കടയിൽ പതിനായിരങ്ങൾ എത്തിയ സംഭവത്തിൽ എട്ട് പേർ കസ്റ്റഡിയിൽ. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ ആൾക്കൂട്ടത്തെ വിളിച്ചുവരുത്തിയതിനാണ് ട്രെൻഡ്‌സ് ഫാക്‌ടറിയുടെ ഉടമയുൾപ്പെടെ എട്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
20,000ത്തോളം പേരാണ് കടയിലേക്കെത്തിയതെന്ന് പൊലീസ് പറയുന്നു. മംഗലാപുരം, തൃശ്ശൂർ എന്നീ സ്ഥലങ്ങളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്. ജെൻസി കുട്ടികളാണ് വന്നവരിൽ ഏറെയും.
ഉദ്ഘാടന ദിനം ഒരു രൂപ നോട്ടുമായി ആദ്യം എത്തിയാൽ ഷൂസ് നൽകുമെന്ന് കടയുടമ സമൂഹമാദ്ധ്യമത്തിലൂടെ പരസ്യം നൽകിയിരുന്നു. പരസ്യം കണ്ട് മൂന്ന് മണി മുതൽ പതിനായിരക്കണക്കിന് ജെൻസി കുട്ടികളാണ് കടയ്ക്ക് മുന്നിൽ തടിച്ചുകൂടിയത്. രാവിലെ കട തുറന്നതോടെ അകത്തേക്ക് ഇരച്ചുകയറാൻ ശ്രമിച്ച ജെൻസി കൂട്ടം വലിയ തോതിലുള്ള തിക്കും തിരക്കും സൃഷ്ടിച്ചു.
സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന് മനസിലായതോടെ കടയുടമതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയിട്ടും തിരക്ക് നിയന്ത്രണാതീതമായതോടെ ഉദ്യോഗസ്ഥർ ലാത്തി വീശി. ലാത്തിച്ചാർജിൽ ഒന്നിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അനുമതി ഇല്ലാതെ ഇനി കട തുറക്കാൻ പാടില്ലെന്നും പൊലീസ് കർശന നിർദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |