തിരുവനന്തപുരം: പുനഃസംഘടനയുടെ ഭാഗമായി കെ.പി.സി.സി സെക്രട്ടറിമാരുടെയും ഡി.സി.സി ഭാരവാഹികളുടെയും പട്ടിക ഈ മാസം അവസാനത്തോടെ പുറത്തിറക്കാൻ നേതൃത്വം. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുനഃസംഘടന തുടരരുതെന്ന ആവശ്യം ഗ്രൂപ്പ് നേതൃത്വങ്ങൾക്കുണ്ടെങ്കിലും ഹൈക്കമാൻഡ് പിന്തുണയോടെ കെ.പി.സി.സി നേതൃത്വം മുന്നോട്ട് നീങ്ങുകയാണ്. ഡി.സി.സി ഭാരവാഹികളെ നിശ്ചയിക്കാൻ ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽസെക്രട്ടറിമാരുടെ നേതൃത്വത്തിൽ ജില്ലകളിലെത്തി ചർച്ചകളാരംഭിച്ചു. ഈയാഴ്ച ഒടുവിലോടെ പട്ടിക കൈമാറാനാണ് ഡി.സി.സി പ്രസിഡന്റുമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയും കൈമാറണം. ഓരോ ജില്ലയിലേക്കും നിശ്ചയിച്ച എണ്ണം ആളുകളെ മാത്രം ഉൾപ്പെടുത്തിയുള്ള പട്ടികയാണ് തയ്യാറാക്കേണ്ടത്.
താഴെത്തട്ടിൽ രൂപീകരിക്കുന്ന കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളിൽ അറുപത് ശതമാനത്തോളം ഈ മാസം അവസാനത്തോടെ പൂർത്തിയാവുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണം ഫലപ്രദമാകുന്നുവെന്നതിന്റെ സൂചനകൾ പാർട്ടി പ്രചാരണവേദികളിൽ ദൃശ്യമാകുന്നുണ്ടെന്ന് നേതൃത്വം വിലയിരുത്തുന്നു. എ.ഐ.സി.സി തീരുമാനപ്രകാരം നടന്ന പദയാത്രകളിൽ കണ്ട പ്രവർത്തക പങ്കാളിത്തം ഇത് വ്യക്തമാക്കുന്നു.
ജെബിയുടെ നിയമനം: അവകാശവാദം തള്ളി
മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയായി അഡ്വ.ജെബി മേത്തർ തിരഞ്ഞെടുക്കപ്പെട്ടത് എ ഗ്രൂപ്പിന്റെ നേട്ടമായി ആഘോഷിക്കുകയാണ് ഗ്രൂപ്പ് വൃത്തങ്ങൾ. എന്നാൽ, ഗ്രൂപ്പ് അവകാശവാദത്തെ കെ.പി.സി.സി നേതൃത്വം തള്ളി. ജെബി മേത്തറിന്റെ പേര് നിർദ്ദേശിച്ച് നവംബർ 24ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സംയുക്തമായി ഹൈക്കമാൻഡിന് നൽകിയ കത്ത് പരിഗണിച്ചാണ് നിയമനമെന്നാണ് സൂചന. ഗ്രൂപ്പുകളുടേത് എറണാകുളത്ത് നിന്നുതന്നെയുള്ള ആശാസനലിന്റെ പേരായിരുന്നു.
എന്നാൽ, ഗ്രൂപ്പ് ഭേദമെന്യേ എല്ലാവർക്കും താത്പര്യമുള്ള പേരുകളിലൊന്ന് ജെബി മേത്തറിന്റേതായിരുന്നുവെന്നും വാദമുണ്ട്. അവസാന റൗണ്ടിൽ ഹൈക്കമാൻഡ് പരിഗണിച്ച മൂന്ന് പേരുകളിലൊന്ന് ജെബിയുടേതാണ്. ആശാസനലും ദീപ്തി മേരി വർഗീസുമാണ് മറ്റു രണ്ടുപേർ. ദീപ്തി കെ.പി.സി.സി ജനറൽസെക്രട്ടറിയായി. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും സംയുക്തമായി പേര് നിർദ്ദേശിച്ചതോടെ ജെബിക്ക് നറുക്ക് വീഴുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |