ചാരുംമൂട്: കെ - റെയിൽ ബോധവത്കരണത്തിനായി എം.എസ്.അരുൺകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ വീടുകളിലെത്തിയ സി.പി.എം. നേതാക്കളോട് വീട്ടമ്മമാരുടെ രോഷപ്രകടനം.
കഴിഞ്ഞ ദിവസം നൂറനാട് പഞ്ചായത്തിലെ പടനിലം പാലമേൽ വാർഡിലെത്തിയ നേതാക്കളോടാണ് വീട്ടമ്മമാർ കയർത്ത് സംസാരിച്ചത്. നേതാക്കളുടെ അനുനയ ശ്രമം ഇവർ ചെവിക്കൊണ്ടില്ല. നേതാക്കളായ വിശ്വൻ പടനിലം, വി.വിനോദ്, എസ്.രാമകൃഷ്ണൻ, ജി.അജീഷ് തുടങ്ങിയവർക്കൊപ്പമാണ് എം.എൽ.എ വീടുകളിലെത്തിയത്.
വർഷങ്ങളായി പാർട്ടിക്ക് വോട്ടുചെയ്ത തങ്ങളെ ചതിച്ചെന്നും നേതാക്കളുടെ ന്യായമൊന്നും കേൾക്കേണ്ടെന്നും ആനുകൂല്യങ്ങൾ വേണ്ടെന്നും വീട്ടമ്മമാർ പറഞ്ഞെന്നാണ് വിവരം. കിടപ്പാടം നഷ്ടപ്പെടുന്ന ഗതികേട് നിങ്ങൾക്കാണ് വരുന്നതെങ്കിൽ സഹിക്കുമോയെന്ന് ഇവർ രോഷാകുലരായി പറഞ്ഞെന്നാണ് വിവരം.
ആശങ്കകൾ പങ്കുവച്ചെന്ന് എം. എൽ. എ
അതേസമയം വീട്ടുകാർ ആശങ്കകൾ പങ്കുവച്ചതാണെന്ന് എം.എസ്.അരുൺകുമാർ എം.എൽ.എ പറഞ്ഞു. വീട് നഷ്ടപ്പെടുന്നവർ വൈകാരികമായി കാര്യങ്ങൾ പറഞ്ഞു. ഡി.വൈ.എഫ്.ഐയുടെ ഭവന സന്ദർശനത്തിന്റെ ഭാഗമായാണ് വീടുകളിൽ പോയത്. ഒരു മണിക്കൂറോളം വീട്ടിൽ ചെലവഴിച്ച് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയാണ് മടങ്ങിയത്. അവരുടെ തെറ്റിദ്ധാരണ മാറ്റാൻ കുറച്ച് സമയം എടുത്തു. ആരും കൈയേറ്റം ചെയ്തിട്ടില്ല. സഹോദരിമാരെല്ലാം സ്നേഹത്തോടെ തന്നെയാണ് പെരുമാറിയത്, അവർ തന്ന ചായ കുടിച്ചാണ് പിരിഞ്ഞതെന്നും എം. എൽ. എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |