തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി തൃക്കാക്കരയിൽ ഉരകല്ലാകുമെന്ന് പ്രതീക്ഷിച്ച് പ്രചാരണം ശക്തമാക്കിയ എൽ.ഡി.എഫിന്റെ 'കന്നി പരീക്ഷണം' ട്രാക്കിലായില്ല. സിൽവർലൈൻ വരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് മുഖ്യമന്ത്രിയും തൃക്കാക്കരയെ കേരളത്തിന്റെ ഹൃദയമാക്കി മാറ്റാൻ കഴിയുന്ന പദ്ധതിയാണിതെന്ന് മന്ത്രി പി. രാജീവും പ്രഖ്യാപിച്ചതോടെ മുഖ്യപ്രചാരണ വിഷയമായി ഇത് മാറിയിരുന്നു. യു.ഡി.എഫ് ആകട്ടെ അതിനെ ശക്തമായി എതിർക്കുന്ന നിലപാടിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് പോയതുമില്ല.
529.45 കിലോമീറ്റർ തിരുവനന്തപുരം- കാസർകോട് സിൽവർലൈനിന് എറണാകുളം ജില്ലയിലാകെ ഏറ്റെടുക്കേണ്ടത് 64.28 ഹെക്ടർ ഭൂമി മാത്രമാണ്. ഇതിൽ ഏറ്റവും കുറച്ച് ഭൂമിയേറ്റെടുക്കേണ്ട സ്ഥലമാണ് തൃക്കാക്കര. കാക്കനാട് വില്ലേജിലെ ഒമ്പതാം ബ്ലോക്കിലെ ആറ് സർവേ നമ്പറുകളിലെ ഭൂമി മാത്രമാണ് ഏറ്റെടുക്കേണ്ടത്. തൃക്കാക്കരയിൽ കടമ്പ്രയാറിന്റെ വശത്തുകൂടി എലിവേറ്റഡ് പാതയിലൂടെയാണ് (തൂണുകളിൽ) പാത കടന്നുപോവുക. കാക്കനാട് സ്റ്റേഷൻ പോലും കുന്നത്തുനാട് മണ്ഡലത്തിലാണ്. എന്നിട്ടും സിൽവർലൈൻ തൃക്കാക്കരയിൽ എൽ.ഡി.എഫ് പ്രചാരണ വിഷയമാക്കിയിരുന്നു.
പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ മേയ്16ന് ബലപ്രയോഗത്തിലൂടെ കല്ലിടുന്നത് വിലക്കി സർക്കാർ ഉത്തരവിറക്കി. ജി.പി.എസുപയോഗിച്ച് അലൈൻമെന്റ് വേർതിരിക്കുകയോ പ്രദേശത്തെ കെട്ടിടങ്ങളിലോ മരങ്ങളിലോ മാർക്കിംഗ് നടത്തുകയോ ചെയ്യാമെന്നായിരുന്നു ഉത്തരവ്. അതും വോട്ടെടുപ്പ് കഴിയുംവരെ തുടങ്ങിയതുമില്ല. എന്നാൽ, അതൊന്നും തൃക്കാക്കരയിൽ എൽ.ഡി.എഫിനെ തുണച്ചില്ല.
നിലപാടിലുറച്ച് സർക്കാർ
തൃക്കാക്കര ഫലം അനുകൂലമായില്ലെങ്കിലും സിൽവർലൈനിൽ ഏതെങ്കിലും തരത്തിലുള്ള പുനരാലോചന വേണ്ടെന്ന നിലപാടിലാണ് സർക്കാർ. ജിയോടാഗിംഗ് അടിസ്ഥാനമാക്കിയുള്ള സർവേ നടപടികൾ തുടരുമെന്ന് കെ-റെയിലും വ്യക്തമാക്കി. ബലപ്രയോഗത്തിലൂടെയുള്ള കല്ലിടൽ സർക്കാർ വിലക്കിയതിനാൽ, ഏറ്റെടുക്കേണ്ട ഭൂമിയിലോ സമീപത്തോ ഉള്ള കെട്ടിടങ്ങളിലും മരങ്ങളിലും മാർക്കിംഗ് നടത്തും. അഞ്ച് ഉപഗ്രഹങ്ങളിലെ വിവരങ്ങളുപയോഗിച്ച് അലൈൻമെന്റിന്റെ കൃത്യമായ അക്ഷാംശം, രേഖാംശം എന്നിവ അതീവ കൃത്യതയോടെ അടയാളപ്പെടുത്തുന്ന ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ഡി.ജി.പി.എസ്) ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. അടുത്തയാഴ്ച മുതൽ മാർക്കിംഗ് തുടങ്ങിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |