ഒത്തുതീർപ്പ് ചർച്ച അലസിയെങ്കിലും ബോർഡ് തീരുമാനം നടപ്പാക്കി പ്രമോഷനും തടഞ്ഞു
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങൾ കാര്യക്ഷമമായും ലാഭകരമായും പ്രവർത്തിക്കണമെന്ന സി.പി.എം പാർട്ടി കോൺഗ്രസിലെ നയരേഖയും അതിനനുസരിച്ചുള്ള മുഖ്യമന്ത്രിയുടെ നിലപാടും മനസ്സിലാക്കാതെ, മാനേജ്മെന്റിനെതിരെ സമരത്തിനിറങ്ങിയ ഭരണാനുകൂല സംഘടനയായ കെ.എസ്.ഇ.ബി ഒാഫീസേഴ്സ് അസോസിയേഷൻ നേതാക്കൾ പാഠം പടിച്ചു.
സസ്പെൻഷനിലായിരുന്ന എക്സിക്യൂട്ടീവ് എൻജിനീയറും അസോസിയേഷൻ പ്രസിഡന്റുമായ എം.ജി.സുരേഷ് കുമാറിനെ തിരിച്ചെടുത്തെങ്കിലും മലപ്പുറം പെരിന്തൽമണ്ണ ഡിവിഷനിലേക്ക് സ്ഥലം മാറ്റി. അസോസിയേഷൻ ജനറൽ സെക്രട്ടറിയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുമായ ബി.ഹരികുമാറിന്റെ എക്സിക്യൂട്ടീവ് എൻജിനീയറായുള്ള പ്രമോഷൻ തടഞ്ഞു. സസ്പെൻഷൻ പിൻവലിക്കാൻ
തീരുമാനിച്ചെങ്കിലും പോസ്റ്റിംഗ് നിശ്ചയിച്ചിട്ടില്ല. ലീവിന് അപേക്ഷിക്കാതെയും ചുമതല കൈമാറാതെയും യാത്രപോയ എക്സിക്യൂട്ടീവ് എൻജിനീയർ ജാസ്മിൻ ബാനുവിന്റെ സസ്പെൻഷൻ പിൻവലിച്ചു. ഇവരെ പത്തനംതിട്ട സീതത്തോടിലേക്ക് മാറ്റി.
ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ജാസ്മിന്റെ കാര്യത്തിൽ തീരുമാനമെടുത്തത്.
ഒരാഴ്ച മുമ്പ് ജാസ്മിൻ ബാനുവിന്റെ സസ്പെൻഷനെതിരെ തുടങ്ങിയ പ്രതിഷേധം സംഘടനാ നേതാക്കളുടെ സസ്പെൻഷനിൽ കലാശിച്ചതോടെ കെ.എസ്.ഇ.ബി ചെയർമാൻ ബി.അശോകിനെ പുറത്താക്കണമെന്ന നിലപാടിലായിരുന്നു അസോസിയേഷൻ. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ചെയർമാനെ പിന്തുണച്ചതോടെ അദ്ദേഹത്തിനെതിരെയും അസോസിയേഷൻ തിരിഞ്ഞു. ഇതോടെ ഇവരുമായി ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയ വൈദ്യുതി മന്ത്രി പ്രശ്നം പരിഹരിക്കാൻ ചെയർമാനെയും ഡയറക്ടർ ബോർഡിനെയും ചുമതലപ്പെടുത്തി.
ചെയർമാന്റെ നിർദ്ദേശ പ്രകാരം ഇന്നലെ ഫിനാൻസ് ഡയറക്ടർ വി.ആർ.ഹരി ഒൻപത് ഒാഫീസേഴ്സ് സംഘടനാ ഭാരവാഹികളുടെ യോഗം ഒാൺലൈനായി വിളിച്ച് ചർച്ച ചെയ്തു. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബി.അശോക് പങ്കെടുത്തില്ല. മാനേജ്മെന്റ് നിർദ്ദേശങ്ങൾ സ്വീകാര്യമല്ലെന്ന് നേതാക്കൾ വ്യക്തമാക്കിയതോടെ ധാരണയാവാതെ പിരിഞ്ഞു. എന്നാൽ, തൊട്ടുപിന്നാലെ, സസ്പെൻഷൻ പിൻവലിച്ചും സ്ഥലംമാറ്റിയും ഉത്തരവ് ഇറങ്ങി.
ജാസ്മിൻ ചുമതലവഹിച്ചിരുന്ന തിരുവനന്തപുരം ഇലക്ട്രിക് ഡിവിഷനിലേക്ക് എം.സുരേഷ് ബാബുവിനെയും എം.ജി.സുരേഷ് കുമാർ ജോലി നോക്കിയിരുന്ന പവർ സിസ്റ്റം എക്സിക്യൂട്ടീവ് എൻജിനിയറായി പി.പി.ഷാജുവിനെയും നേരത്തെ പോസ്റ്റ് ചെയ്തിരുന്നു.ഇതോടെ സസ്പെൻഷൻ പിൻവലിച്ചാലും പഴയ പദവി കിട്ടില്ലെന്ന് ഉറപ്പായിരുന്നു. പത്ത് അസി.എക്സിക്യൂട്ടീവ് എൻജിനിയർമാർക്ക് എക്സിക്യൂട്ടീവ് എൻജിനിയർമാരായി പ്രമോഷനും ഒൻപത് എക്സിക്യൂട്ടീവ് എൻജിനിയർമാർക്ക് സ്ഥലംമാറ്റവും നൽകിയായിരുന്നു ഉത്തരവ്. പ്രമോഷൻ ലിസ്റ്റിലുണ്ടായിരുന്ന അസോസിയേഷൻ ജനറൽ സെക്രട്ടറി ബി.ഹരികുമാർ സസ്പെൻഷനിലായതോടെ പ്രമോഷൻ ലിസ്റ്റിൽ നിന്ന് പുറത്തായി.
സ്ഥാപനത്തിന്റെ താല്പര്യം നോക്കാൻ സർക്കാർ
1.കെ.എസ്.ഇ.ബി.യിൽ സി.പി.എം.അനുകൂല ഒാഫീസേഴ്സ് അസോസിയേഷൻ നടത്തുന്ന സമരം സംസ്ഥാനസമ്മേളനത്തിൽ അംഗീകരിച്ച സി.പി.എം. നയരേഖയ്ക്ക് വിരുദ്ധമാണെന്നാണ് സർക്കാരിന്റെയും പാർട്ടിയുടെയും നിലപാട്.
2.വൈദ്യുതിമന്ത്രിയും കെ.എസ്.ഇ.ബി.മാനേജ്മെന്റും സ്ഥാപനത്തിന്റെ താൽപര്യം സംരക്ഷിച്ച് സ്വതന്ത്രനിലപാടെടുക്കാനാണ് മുഖ്യമന്ത്രി നൽകിയ നിർദ്ദേശം.
3.പൊതുമേഖലാസ്ഥാപനങ്ങൾ കാര്യക്ഷമമായും ലാഭകരമായും നടത്തുന്നതിന് തൊഴിലാളികളെ അണിനിരത്താൻ ട്രേഡ് യൂണിയനുകൾക്ക് കഴിയണമെന്നാണ് സി.പി.എം പാർട്ടി കോൺഗ്രസിന്റെ വികസനനയരേഖയിൽ പറയുന്നത്.
4.സംഘടനാ നേതൃത്വത്തിന്റെ തന്നിഷ്ടത്തിന് വഴങ്ങാതെ,
കെ.എസ്.ഇ.ബിയിലാണ് സർക്കാർ ഈ നയം ആദ്യമായി നടപ്പാക്കുന്നത്.
`സ്ഥലംമാറ്റങ്ങൾ അംഗീകരിക്കില്ല.സമരംശക്തമായി തുടരും.'
-എം.ജി.സുരേഷ് കുമാർ,
കെ.എസ്.ഇ.ബി.ഒാഫീസേഴ്സ്
അസോസിയേഷൻ പ്രസിഡന്റ്
`സ്ഥാപനം നിലനിൽക്കണം.കൊവിഡ് പ്രതിസന്ധിക്കിടയിലും ശമ്പളപരിഷ്ക്കരണം നടപ്പാക്കിയ സർക്കാരാണ് ഭരിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടി ജീവനക്കാർ നിൽക്കണം.'
-കെ.കൃഷ്ണൻകുട്ടി,
വൈദ്യുതിമന്ത്രി
സുരേഷ് കുമാറിന് കടുത്ത വിമർശനം
തിരുവനന്തപുരം : കെ.എസ്.ഇ.ബി ഒാഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാർ കെ.എസ്.ഇ.ബി.യിൽ പ്രതിസന്ധികളുടെയും അച്ചടക്ക ലംഘനങ്ങളുടെയും പരമ്പരതന്നെ ഉണ്ടാക്കിയെന്ന് സസ്പെൻഷൻ പിൻവലിച്ചുള്ള ഉത്തരവിൽ പരാമർശം.
ആറുമാസത്തിനുള്ളിൽ ബോർഡ് ഡയറക്ടർമാർ, സി.എം.ഡി., വൈദ്യുതി മന്ത്രി എന്നിവർക്കെതിരെ അപമാനിക്കുന്ന തരത്തിലുള്ള നിരവധി പ്രസ്താവനകളാണ് നടത്തിയത്.
ഒൗദ്യോഗികയോഗത്തിൽ ബോർഡ് ഡയറക്ടർ സുകുവിനോട് വളരെ മോശമായിപെരുമാറുകയും ചെയ്തു. സുരേഷ് കുമാറിനോട് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ വരെ ആവശ്യപ്പെടേണ്ടിവന്നിട്ടുണ്ട്.
കെ.എസ്.ഇ.ബിയിലെ സ്ഥാനവും സ്വാധീനവും ഉപയോഗിച്ച് ഡയറി,കലണ്ടർ എന്നിവയുടെ പേരിൽ അനുമതിയില്ലാതെ സാമ്പത്തിക സമാഹരണം നടത്തിയിട്ടുണ്ടെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |