തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികളുടെ വരവും പോക്കും അറിയാതെ തൊഴിൽ വകുപ്പ്. കൊവിഡ് രണ്ടാം ഘട്ടം സജീവമായപ്പോൾ നിരവധി തൊഴിലാളികളാണ് കേരളം വിട്ടത്. രണ്ടുമാസമായി രജിസ്ട്രേഷനും പരിശോധനയും നിലച്ചതോടെ മടങ്ങിയത് എത്രപേരെന്നോ തിരിച്ചുവന്നവർ എത്രയെന്നോ അറിയാത്ത അവസ്ഥയിലാണ് തൊഴിൽ വകുപ്പ്.
സർക്കാരിൽ നിന്ന് മാർഗനിർദ്ദേശങ്ങൾ ലഭിക്കാത്തതുകൊണ്ടാണ് പരിശോധനയും രജിഷ്ട്രേനും മുടങ്ങിയതെന്ന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
കൊവിഡിന്റെ ആദ്യഘട്ടത്തിൽ 25,000ത്തോളം തൊഴിലാളികളെയാണ് തൊഴിൽ വകുപ്പ് ഇടപെട്ട് നാട്ടിലെത്തിച്ചത്. രണ്ടാം വ്യാപനത്തിന് മുൻപും ശേഷവും ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടതോടെ നിരവധി അന്യസംസ്ഥാന തൊഴിലാളികൾ വിവിധ ജില്ലകളിലായി തിരികെ വരികയും പോവുകയും ചെയ്തു. സ്വകാര്യ കരാറുകാരുടെ കീഴിൽ ജോലി ചെയ്തിരുന്നവർ മടങ്ങിയെത്തിയെങ്കിലും തദ്ദേശ സ്ഥാപനങ്ങളിൽ ഇക്കാര്യം അറിയിച്ചിട്ടില്ല. കരാറുകാരുടെ പട്ടികയും തൊഴിൽ വകുപ്പിന്റെ കൈയിലില്ല. അന്യസംസ്ഥാന തൊഴിലാളികൾ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലോ തദ്ദേശ സ്ഥാപങ്ങളിലോ രജിസ്റ്റർ ചെയ്യണമെന്ന ഉത്തരവ് നിലവിലുണ്ടെങ്കിലും കരാറുകാരാരും ഇവ പാലിക്കാറില്ല.
കുറ്റവാളികൾ
അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തി മോഷണവും അക്രമവും നടത്തി മടങ്ങുന്ന സംഘങ്ങൾ സംസ്ഥാനത്ത് ഇപ്പോൾ സജീവമാണ്. പരിശോധനകൾ ഇല്ലാതായതോടെ കൊടും കുറ്റവാളികൾ പോലും വ്യാജ തിരിച്ചറിയൽ കാർഡുമായി സംസ്ഥാനത്ത് എത്തുന്നതായി പൊലീസ് പറയുന്നു. നഗരങ്ങളിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരിൽ ഭൂരിഭാഗവും ലഹരിയ്ക്ക് അടിമപ്പെട്ടവരാണ്.
അതിഥി ആപ്പ് സജ്ജമായില്ല
അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിനും മറ്റുമായി തൊഴിൽ വകുപ്പ് സജ്ജമാക്കുമെന്നറിയിച്ചിരുന്ന അതിഥി ആപ്പ് ജലരേഖയായി.രജിസ്‌ട്രേഷനോട് കൂടി ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ആവാസ് പദ്ധതിയിലൂടെയുള്ള വിവര ശേഖരണവും എങ്ങുമെത്തിയില്ല.
ഉദ്യോഗസ്ഥർ കുറവ്
അഡീഷണൽ ലേബർ കമ്മിഷണർ ഉൾപ്പടെ 1054 ജീവനക്കാരാണ് സംസ്ഥാനത്തെ തൊഴിലാളികളുടെ കാര്യം നോക്കാനുള്ളത്. ഇതിൽ സംസ്ഥാനത്താകെ 102 അസി.ലേബർ ഓഫീസർമാർ മാത്രമെയുള്ളു. ഇവർക്ക് ഇപ്പോൾ സിക്ക വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട ജോലികളും നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |