തിരുവനന്തപുരം: ആൾമാറാട്ടം നടത്തി ആധാരം രജിസ്ട്രേഷൻ നടത്തുന്നതടക്കമുള്ള കൃത്രിമങ്ങൾ തടയുന്നത് ലക്ഷ്യമിട്ടുള്ള ആധാർ അധിഷ്ഠിത രജിസ്ട്രേഷന് വിജ്ഞാപനമായി. സംവിധാനം എത്രയും വേഗം നടപ്പിൽ വരുത്തുന്നതിന് സബ് രജിസ്ട്രാർമാർക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും രജിസ്ട്രേഷൻ ഐ.ജി ഇംബശേഖരൻ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും നടപടികൾ തുടങ്ങുന്ന തീയതി നിശ്ചയിച്ചിട്ടില്ല. കൂടാതെ സബ് രജിസ്ട്രാർ ഓഫീസുകളിലെ ഉദ്യോഗസ്ഥർക്ക് പുതിയ സംവിധാനത്തിൽ പരിശീലനം നൽകേണ്ടതുമുണ്ട്.
ആധാരം രജിസ്റ്റർ ചെയ്യുന്ന വ്യക്തി വസ്തു സംബന്ധമായ രേഖകൾക്കൊപ്പം ആധാർ രേഖ നൽകുമ്പോൾ അയാളുടെ വിരലടയാളം/ കൃഷ്ണമണിയുടെ ചിത്രം ഉപയോഗിക്കുന്നതിലൂടെ സെൻട്രൽ ഐഡന്റിറ്റീസ് ഡേറ്റ റെപോസിറ്ററിയിൽ (സി.ഐ.ഡി.ആർ) പ്രവേശിച്ച് വ്യക്തിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകും. അതിനാൽ യഥാർത്ഥ വസ്തു ഉടമയ്ക്കല്ലാതെ മറ്റൊരാൾക്ക് രജിസ്ട്രേഷൻ നടത്താനാവില്ല. രജിസ്ട്രേഷൻ നടത്താനെത്തുന്നവർ സബ് രജിസ്ട്രാറെ ബോദ്ധ്യപ്പെടുത്തുന്നതിന് രണ്ട് സാക്ഷികളെ ഹാജരാക്കേണ്ട ബുദ്ധിമുട്ടും ഇതോടെ അവസാനിക്കും.
ആധാർ അധിഷ്ഠിത രജിസ്ട്രേഷൻ ഇപ്പോൾ നിർബന്ധമാക്കിയിട്ടില്ല. തിരിച്ചറിയൽ രേഖകളുപയോഗിച്ച് മുദ്രപ്പത്രം വഴിയോ ഇ-ഫയലിംഗ് വഴിയോ രജിസ്റ്റർ ചെയ്യുന്ന സമ്പ്രദായവും തിരഞ്ഞെടുക്കാം. എന്നാൽ, ഭാവിയിൽ ആധാർ അധിഷ്ഠിത സമ്പ്രദായത്തിലേക്ക് മാറാനാണ് സാദ്ധ്യത.
തിരിച്ചറിയൽ രേഖകൾ
ആധാർകാർഡ്, വോട്ടർ ഐ.ഡി, ഡ്രൈവിംഗ് ലൈസൻസ് , പാസ്പോർട്ട്, റേഷൻകാർഡ് തുടങ്ങിയവയാണ് ഇപ്പോൾ തിരിച്ചറിയലിന് ഉപയോഗിക്കുന്നത്. ഈ രേഖകളുമായി വസ്തു രജിസ്റ്റർ ചെയ്യാനെത്തുന്ന വ്യക്തിക്കോ, വ്യക്തികൾക്കോ രജിസ്ട്രേഷൻ നടത്താം.
നേട്ടം
# ആൾമാറാട്ടത്തിലൂടെ ഭൂമി രജിസ്ട്രേഷൻ ഒഴിവാകും
# രജിസ്ട്രേഷൻ നടപടികൾക്ക് വേഗം കൂടും
# ബിനാമി ഇടപാടുകൾ നിലയ്ക്കും
# രജിസ്ട്രേഷന് എത്തുന്നവർക്ക് സാക്ഷികളെ ഹാജരാക്കേണ്ട
# കുറ്റമറ്റ ബയോമെട്രിക് സംവിധാനത്തിന്റെ പിന്തുണ
''
ആധാരം രജിസ്ട്രേഷനിൽ നടക്കാൻ സാദ്ധ്യതയുള്ള തട്ടിപ്പുകൾ തടയാൻ പുതിയ സംവിധാനം ഉപകരിക്കും. വൈകാതെ എല്ലാ ഓഫീസുകളിലും സംവിധാനം നിലവിൽ വരും.
വി.എൻ. വാസവൻ
സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |