തോട്ടം മേഖലയിൽ ജാതി അടിസ്ഥാനത്തിൽ ഭിന്നിപ്പുണ്ടാക്കിയെന്ന്
മൂന്നാർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം എം.എൽ.എ എ.രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മുൻ എം.എൽ.എ എസ്. രാജേന്ദ്രനെതിരെ പാർട്ടി അന്വേഷണം. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.വി. വർഗീസ്, വി.എൻ. മോഹനൻ എന്നിവരുൾപ്പെട്ട അന്വേഷണ കമ്മിഷനെ പാർട്ടി നിയോഗിച്ചു. തോട്ടം മേഖലയിൽ ജാതി അടിസ്ഥാനത്തിൽ ഭിന്നിപ്പുണ്ടാക്കി വോട്ട് മറിക്കാൻ ശ്രമിച്ചുവെന്ന ആരോപണമാണ് ഗുരുതരം. എതിർ സ്ഥാനാർഥിക്ക് പ്രചരണ തന്ത്രങ്ങൾ രഹസ്യമായി പറഞ്ഞു കൊടുത്തെന്നും പരാതി ഉയർന്നിരുന്നു.
മൂന്ന് തവണ എം.എൽ.എയായിരുന്ന രാജേന്ദ്രൻ ഇത്തവണ ജയിച്ചാൽ മന്ത്രിയാകുമെന്ന് പ്രചരിപ്പിച്ച് സീറ്റ് നേടാൻ ശ്രമിച്ചെന്ന ആക്ഷേപം ആദ്യം മുതലുണ്ട്. എന്നാൽ, പാർട്ടി നയം തിരിച്ചടിയായി. സീറ്റ് കിട്ടാത്തതോടെ തിരഞ്ഞെടുപ്പ് വേദികളിൽ രാജേന്ദ്രൻ അത്ര സജീവമായിരുന്നില്ല. രാജേന്ദ്രന്റെ അടുത്ത അനുയായി രാജയെ തോൽപ്പിക്കുമെന്ന മട്ടിൽ സംസാരിച്ച വിവരവും പാർട്ടിക്ക് ലഭിച്ചു. രാജേന്ദ്രന്റെ ജന്മസ്ഥലം ഉൾപ്പടെയുള്ള സി.പി.എം ശക്തി കേന്ദ്രങ്ങളിൽ അൻപത് ശതമാനത്തോളം വോട്ടു കുറഞ്ഞു. 2016ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും .എ.ഡി.എം.കെയും പതിനാറായിരത്തോളം വോട്ട് പിടിച്ചിരുന്നു. എന്നാൽ ഇത്തവണ രണ്ട് പാർട്ടിയും ഒന്നിച്ച് മത്സരിച്ചിട്ടും 4717 വോട്ടേ ലഭിച്ചുള്ളു. ബാക്കി വോട്ടുകൾ എൽ.ഡി.എഫിനും യു.ഡി.എഫിനും ലഭിച്ചു. എന്നിട്ടും 7848 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് രാജയ്ക്ക് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |