എൽ.ഡി.എഫ്-24
യു.ഡി.എഫ് -12
ബി.ജെ.പി -6
തിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശവാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ
24 സീറ്റുകളിൽ വിജയിച്ച ഇടതു മുന്നണി പ്രതിപക്ഷത്തിന്റെ നാലു സീറ്റുകൾ പിടിച്ചെടുത്തു.പതിനാറ് സീറ്റുണ്ടായിരുന്ന യു.ഡി.എഫിന് കിട്ടിയത് പന്ത്രണ്ട് സീറ്റ്. ബി.ജെ.പി ആറു സീറ്റും നിലനിറുത്തി.
സി.പി.എം-16,സി.പി.ഐ-7,ഇടതു സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് ഇടതു ജയം. കോൺഗ്രസ് -11,ലീഗ് -1 എന്നിങ്ങനെയാണ് യു.ഡി.എഫ് ജയം.
തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ ഇടതുമുന്നണിയുടെ രണ്ട് സീറ്റുകളിൽ ബി.ജെ.പി. അട്ടിമറി വിജയം നേടി. എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായി. 49 സീറ്റിൽ എൽ.ഡി.എഫ് 23, എൻ.ഡി.എ 17, യു.ഡി.എഫ് 8 എന്നിങ്ങനെയാണ് പുതിയ കക്ഷിനില. ഭൂരിപക്ഷത്തിന് 25 സീറ്റ് വേണം.
കൊല്ലം വെളിനെല്ലൂർ പഞ്ചായത്തിൽ മുളിയിറച്ചാൽ വാർഡിൽ സി.പി.ഐ തോറ്റതോടെ എൽ.ഡി.എഫിന് ഭരണം നഷ്ടമായി.ഭൂരിപക്ഷത്തിന് എട്ടു സീറ്റുവേണം. കോൺഗ്രസ് ജയിച്ചതോടെ ഇരു മുന്നണികൾക്കും ഏഴു സീറ്റായി.വെൽഫെയർ പാർട്ടിയുടെ ഏക അംഗത്തിന്റെ പിന്തുണയോടെ യു.ഡി.എഫ് ഭരണം പിടിക്കും.
കോൺഗ്രസിന് ഏഴ് സിറ്റിംഗ് സീറ്റുകൾ നഷ്ടമായി. മലപ്പുറത്ത് വള്ളിക്കുന്ന് പഞ്ചായത്തിലെ പരുത്തിക്കാട് സീറ്റും എറണാകുളത്തെ കുന്നത്തുനാട് വെമ്പിളളി വാർഡും സി.പി.എം നേടി. തൃശ്ശൂർ തൃക്കൂർ പഞ്ചായത്തിലെ ആലേക്കാട് വാർഡും കൊല്ലം പെരിനാട് പഞ്ചായത്തിലെ നാന്തിരിക്കൽ വാർഡും ഇടുക്കി ഉടുമ്പൻചോലയിലെ വെള്ളത്താനം വാർഡും കൊല്ലം ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാർഡും സി.പി.ഐ കൊണ്ടുപോയി. പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്തിലെ ഇൗട്ടിച്ചുവട് വാർഡ് ഇടതുസ്വതന്ത്രനും കിട്ടി.
സി.പി.എമ്മിന് നഷ്ടമായ നാലു സീറ്റുകളിൽ മലപ്പുറം ആലംകോട് പഞ്ചായത്തിലെ ഉദിനുപറമ്പ് വാർഡും തിരുവനന്തപുരം പൂവാർ പഞ്ചായത്തിലെ അരശുംമൂട് വാർഡും കോൺഗ്രസ് കൈയ്ക്കലാക്കി. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ഇളമനത്തോപ്പ് വാർഡും പിഷാരികോവിൽ വാർഡും ബി.ജെ.പി. പിടിച്ചെടുത്തു. ബി.ജെ.പിക്ക് നഷ്ടമായ കൊല്ലം ആര്യങ്കാവ് കടുതുരുട്ടി വാർഡും പാലക്കാട് പല്ലശന കൂടല്ലൂർ വാർഡും സി.പി.എം പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |