തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ലീവ് സറണ്ടർ ആനുകൂല്യം നൽകുന്നത് ജൂൺ ഒന്നു മുതൽ ആറു മാസത്തേക്കു കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. കൊവിഡ് മൂലം 2021 മേയ് 31വരെ ലീവ് സറണ്ടർ അനുവദിക്കുന്നത് നിറുത്തി വച്ചിരുന്നു. കൊവിഡ് വ്യാപനം കുറയാത്തത് കണക്കിലെടുത്താണ് നീട്ടിയത്.
മേയ് 31ന് ശേഷം ഇന്നലെ വരെ ആർക്കെങ്കിലും ലീവ് സറണ്ടർ അനുവദിക്കുകയോ, ആരെങ്കിലും അപേക്ഷ നൽകുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം റദ്ദാക്കിയിട്ടുണ്ട്. സർവകലാശാലകൾ, എയ്ഡഡ് സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ബോർഡുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ,അപ്പക്സ് സൊസൈറ്റികൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും ഇത് ബാധകമാണ്. അതേ സമയം ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, സർക്കാർ സ്ഥാപനങ്ങളിലെ പാർട്ട് ടൈം താത്കാലിക ജീവനക്കാർ, മുനിസിപ്പാലിറ്റികളിലെ താത്കാലിക ജീവനക്കാർ എന്നിവരെ ഇതിൽ നിന്ന് ഒഴിവാക്കി. ഏൺഡ് ലീവുകൾ ജീവനക്കാരുടെ ലീവ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.
ഒാരോ സാമ്പത്തിക വർഷവും ഏപ്രിൽ മാസത്തിലാണ് ലീവ് അക്കൗണ്ടിലെ ലീവ് സറണ്ടർ ചെയ്ത് പണമായി നൽകിയിരുന്നത്. 2019-20ലെ ലീവാണ് അവസാനമായി സറണ്ടർ ചെയ്ത് പണമായി നൽകിയത്.
കൊവിഡ് മൂലം 2020-21ലെ ലീവ് സറണ്ടർ ആനുകൂല്യം ഡിസംബർ വരെ നീട്ടി വയ്ക്കുകയും പിന്നീട് നവംബറിൽ പുതിയ ഉത്തരവിലൂടെ പണമായി നൽകാതെ പി.എഫ് അക്കൗണ്ടിലേക്ക് മാറ്റാൻ തീരുമാനിക്കുകയുമായിരുന്നു. ഇത് 2021 ജൂൺ മാസത്തിൽ പിൻവലിക്കാൻ അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. പിന്നാലെ ,കൊവിഡ് രണ്ടാം തരംഗത്തിന്റെ പേരിൽ 2021-22ലെ ലീവ് സറണ്ടർ ആനുകൂല്യം നൽകുന്നത് മേയ് 31 വരെ നിറുത്തി വച്ചിരുന്നു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |