തിരുവനന്തപുരം: ആത്മഹത്യയ്‌ക്കെതിരെ ലാ അക്കാഡമി വിദ്യാർത്ഥിയായ വിനുഭായ് അണിയിച്ചൊരുക്കിയ 'ആട് ജീവിതമേ നന്ദി" എന്ന ഹ്രസ്വചിത്രത്തിലഭിനയിച്ച സുനിൽകുമാർ തീനാളങ്ങളിലേക്ക് നടന്നടുത്തതിന്റെ ഞെട്ടലിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും. പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനമാകുന്ന സുനിൽകുമാറാണ് ചിത്രം സംവിധാനം ചെയ്യാൻ വിനുവിന് കരുത്തേകിയത്. ചൊവാഴ്‌ചയായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദർശനം.
'ആട് ജീവിതമേ നന്ദി"യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്യണമെന്നും സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങണമെന്നും അവസാനമായി സുനിൽകുമാർ വിദ്യാർത്ഥികളോട് പറഞ്ഞിരുന്നു. മരണത്തിന് തൊട്ടുമുമ്പ് ഗ്രൗണ്ടിലിരുന്ന തന്റെ അടുത്തെത്തിയ വിദ്യാർത്ഥികൾക്ക് ഭക്ഷണം കഴിക്കാൻ ആയിരം രൂപയും നൽകി. സുനിൽ കൂടുതലും വായിച്ചിരുന്നത് മരണാനന്തര ജീവിതത്തെപ്പറ്റിയുള്ള പുസ്‌തകങ്ങളായിരുന്നുവെന്ന് കോളേജിലെ ഒരു അദ്ധ്യാപകൻ പറഞ്ഞു.
ഏതൊരാവശ്യത്തിനും മുന്നിലുണ്ടാരുന്ന പ്രിയപ്പെട്ട അദ്ധ്യാപകന്റെ മരണവാർത്ത വിശ്വസിക്കാൻ ഇപ്പോഴും വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടില്ല. ക്ലാസിൽ കർക്കശക്കാരനായിരുന്ന സുനിൽകുമാർ പുറത്ത് വിദ്യാർത്ഥികളുടെ ഉറ്റ സുഹൃത്തായിരുന്നു. ഫാമിലി ലായും കോൺസ്റ്റിറ്റ്യൂഷനും മനോഹരമായി പഠിപ്പിക്കുന്ന അദ്ധ്യാപകനാണ് സുനിൽകുമാറെന്ന് വിദ്യാർത്ഥികൾ ഒരേസ്വരത്തിൽ പറയുന്നു.
ഗായകനായ സുനിൽകുമാർ പുതിയ വാദ്യോപകരണങ്ങൾ വാങ്ങുന്നതിലും വായിക്കുന്നതിലും താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഓൺലൈനായി നടന്ന അക്കാഡമിയിലെ ഓണാഘോഷത്തിൽ താനെഴുതിയ വരികളും ആലപിച്ചു. 'ഓണം വന്നേ...ഓണം വന്നേ... ലാ അക്കാഡമിയിൽ ഓൺലൈനായി ഓണം വന്നേ..."എന്ന സുനിലിന്റെ വരികൾ ഇപ്പോഴും കാമ്പസിന്റെ ചെവികളിലുണ്ട്.
കുറച്ചുദിവസങ്ങളായി അക്കാഡമിയിലാണ് സുനിൽ കൂടുതൽ സമയവും ചെലവഴിച്ചതെന്ന് അദ്ധ്യാപകർ പറയുന്നു. ഓണഘോഷം നടന്ന ചൊവ്വാഴ്‌ച രാത്രി എട്ടര വരെ അദ്ദേഹം കാമ്പസിലുണ്ടായിരുന്നു. ഊർജ്ജസ്വലനായ സുനിൽ തങ്ങൾക്കൊപ്പമില്ലെന്നോർത്ത് കരഞ്ഞ് തളർന്നിരിക്കുകയാണ് ലാ അക്കാഡമി കാമ്പസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |