തിരുവനന്തപുരം: സൗജന്യ ഭവന പദ്ധതിയായ ലൈഫിൽ അപേക്ഷകൾ പരിശോധിച്ച് ഗുണഭോക്തൃ പട്ടികയുടെ കരട് പ്രസിദ്ധീകരിക്കാൻ സർക്കാർ ലൈഫ് മിഷന് ഈ മാസം 20വരെ സമയം അനുവദിച്ചു. ഉത്തരവ് ഉടൻ ഇറങ്ങും. എന്നാൽ അപേക്ഷകരുടെ സ്ഥലപരിശോധന ഉൾപ്പെടെ പൂർത്തിയാക്കേണ്ട ചുമതലയിൽ നിന്നും കൃഷി അസിസ്റ്രന്റുമാരെ കൃഷി വകുപ്പ് പിൻവലിച്ച സാഹചര്യത്തിൽ പകരം ജീവനക്കാരില്ലാതെ ഈ സമയത്തിനുള്ളിൽ നടപടി പൂർത്തിയാക്കാനാകുമോ എന്നതിൽ ലൈഫ് മിഷൻ ആശങ്കയിലാണ്. ഉദ്യോഗസ്ഥരില്ലാത്തിനാൽ ലൈഫ് അപേക്ഷകളിൽ പരിശോധന നടക്കുന്നില്ലെന്ന വാർത്ത കേരളകൗമുദി ബുധനാഴ്‌ച റിപ്പോർട്ട് ചെയ്തിരുന്നു.
കൃഷി അസിസ്റ്റന്റുമാർക്ക് പകരം പഞ്ചായത്തുകൾക്ക് നിയന്ത്രണമുള്ള മറ്റുസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കാമെന്നാണ് സർക്കാർ നിലപാട്. കുടുംബശ്രീയെ നിയോഗിക്കുന്നതും പരിഗണനയിലാണ്. കൃഷിഭവനുകൾ കൂടാതെ സ്കൂളുകളും ആരോഗ്യകേന്ദ്രങ്ങളുമാണ് പഞ്ചായത്തുകൾക്ക് കീഴിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ. കൊവിഡ് കാലമായതിനാൽ ആരോഗ്യപ്രവർത്തകരെയും സ്കൂൾ തുറന്നതോടെ അദ്ധ്യാപകരെയും ഇതിനായി നിയോഗിക്കാനാകില്ലെന്നത് പ്രതിസന്ധിയാണ്. ഉദ്യോഗസ്ഥരുടെ കുറവ് കാരണം 9,20,260 അപേക്ഷകളിൽ 25ശതമാനം മാത്രമാണ് പരിശോധിക്കാനായത്. ഡിസംബർ ഒന്നിന് കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്. ലൈഫ് മിഷൻ സർക്കാരിന് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമയം നീട്ടിയത്.
'സമയം നീട്ടിയതായുള്ള ഉത്തരവ് ലഭിക്കാനുണ്ട്. ജീവനക്കാരുടെ കുറവ് ഉൾപ്പെടെ പരിഹരിക്കപ്പെടും.
-പി.ബി.നൂഹ്
സി.ഇ.ഒ, ലൈഫ് മിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |