കൊച്ചി: പൊതുഗതാഗതത്തിനുള്ള വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനവും എമർജൻസി ബട്ടണും ഘടിപ്പിക്കാനുള്ള സമയപരിധി ഹൈക്കോടതി ഡിസംബർ 31 വരെ നീട്ടി. വാഹനങ്ങൾ എവിടെയെത്തിയെന്ന് കണ്ടെത്താനുള്ള ട്രാക്കിംഗ് സിസ്റ്റവും വാഹനങ്ങൾ അടിയന്തര സാഹചര്യത്തിൽ നിറുത്താൻ ആവശ്യപ്പെടുന്നതിനുള്ള എമർജൻസി ബട്ടണും കഴിഞ്ഞ ജനുവരി ഒന്നു മുതൽ നിർബന്ധമാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പിന്നീട് നവംബർ 23 വരെ സമയം നീട്ടി നൽകി.
എന്നാൽ ഇതിനുള്ള ഉപകരണങ്ങൾ ഘടിപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ സമീപിച്ചു. ഈ ഉപ ഹർജിയിലാണ് എല്ലാ സർവീസ് ഓപ്പറേറ്റർമാർക്കും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സമയം നീട്ടിനൽകിയത്. പൊതുഗതാഗതത്തിനുള്ള വാഹനങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂർ വെങ്ങോല സ്വദേശി ജാഫർഖാൻ നൽകിയ ഹർജിയിലാണ് ഇവ ഘടിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |