തിരുവനന്തപുരം: ഇടറോഡുകളടക്കം അടച്ച് സുരക്ഷ കർശനമാക്കിയതോടെ, ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ തിരുവനന്തപുരം,എറണാകുളം,തൃശൂർ,മലപ്പുറം ജില്ലകൾ ഒറ്റപ്പെട്ടു.
അകത്ത് നിന്നുള്ളവരെ പുറത്തേക്കും പുറത്ത് നിന്നുളളവരെ അകത്തേക്കും വിടുന്നത് കടുത്ത നിയന്ത്രണങ്ങളാേടെയാണ്. വാഹനങ്ങളിൽ വന്ന് ചാടിയവർ മണിക്കൂറുകളോളം വലഞ്ഞു. വരും ദിനങ്ങളിലും ഇതേരീതിയിൽ സുരക്ഷ തുടരും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഉച്ചയ്ക്ക്
2ന് അടപ്പിച്ചു. രാവിലെ ഏഴ് മുതൽ രാത്രി ഏഴര വരെയാണ് ഹോട്ടലുകൾക്ക് ഹോം ഡെലിവറിക്കു മാത്രമായി തുറക്കാൻ അനുമതി.
തിരുവനന്തപുരം നഗരത്തിലെ ഇടറോഡുകളെല്ലാം പൊലീസ് അടച്ചിരുന്നു. രാവിലെ മുതൽ ചിലയിടങ്ങളിൽ ഗതാഗതക്കുരുക്കുണ്ടായി. അവശ്യ സർവീസുകാരുമാണ് വാഹനങ്ങളുടെ നിരയിൽപ്പെട്ടത്. പ്രധാന ആറ് വഴികൾ ഒഴികെ ബാക്കിയെല്ലാം കഴിഞ്ഞ അർദ്ധരാത്രി തന്നെ അടച്ചിരുന്നു. എല്ലാ റോഡിലും പരിശോധനാ സംഘങ്ങളുമുണ്ട്. ആറും ഏഴും ഇടത്ത് പരിശോധന പൂർത്തിയാക്കി വേണം നഗരത്തിലേക്ക് പ്രവേശിക്കാൻ. അടച്ചിട്ട വഴിയിൽ നിന്നും ആളുകളെ വഴി തിരിച്ച് വിട്ടതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റുന്ന രീതിയിലാണ് നിയന്ത്രണം. എന്നാൽ ഇത് ദുരുപയോഗം ചെയ്താൽ കടുത്ത നടപടിയുണ്ടാവും.
എറണാകുളത്തും ഇതേ നിയന്ത്രണമാണ്. തൃശൂർ നഗരത്തിൽ തെരുവുകളിൽ കഴിഞ്ഞിരുന്നവരെയെല്ലാം ക്യാമ്പുകളിലേക്ക് മാറ്റി. ഇന്നലെ പുലർച്ചെ മുതൽ വാഹന പരിശോധന ആരംഭിച്ചു. പൊലീസിന്റെ കണ്ണുവെട്ടിച്ച് കടക്കാൻ ശ്രമിച്ചവരെ പിടികൂടി നടപടിയെടുത്തു.
ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കാൻ 2500 ലേറെ പൊലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. വാർഡുതല സമിതികളും രംഗത്തുണ്ട്. നഗരത്തിൽ 24 ചെക്ക് പോസ്റ്റുകൾ ഏർപ്പെടുത്തിയാണ് പരിശോധന. ഓരോ പോസ്റ്റിലും അഞ്ചു വീതം പൊലീസുകാർ. മലപ്പുറത്ത് കൃത്യമായ രേഖകളില്ലാതെ ജില്ലാ അതിർത്തി കടക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |