തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ പുതിയ ഞായറാഴ്ച ലോട്ടറി 'ഫിഫ്റ്റി ഫിഫ്റ്റി' ഇന്നലെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പുറത്തിറക്കി. ആദ്യടിക്കറ്റ് വില്പനയും അദ്ദേഹം നിർവ്വഹിച്ചു. ലോട്ടറി ഏജന്റുമാരായ മുഹമ്മദ് ഷാഹിർ,മുഹമ്മദ് റാഫി,തങ്കരാജ് എന്നിവർ ടിക്കറ്റ് ഏറ്റുവാങ്ങി. 50രൂപയാണ് വില, ഒരുകോടി രൂപ ഒന്നാംസമ്മാനവും 10 ലക്ഷം രൂപ രണ്ടാംസമ്മാനവുമുണ്ട്. ടിക്കറ്റുകൾ ഇന്നുമുതൽ ലഭിക്കും. ഈ മാസം 29നാണ് ആദ്യ നറുക്കെടുപ്പ്.
തിങ്കൾ മുതൽ ശനിവരെ യഥാക്രമം വിൻവിൻ,സ്ത്രീശക്തി,അക്ഷയ,കാരുണ്യ പ്ലസ്,നിർമൽ,കാരുണ്യ എന്നീ ലോട്ടറികളാണു നറുക്കെടുക്കുന്നത്. കൊവിഡ് മൂലം നിറുത്തിവച്ചിരുന്ന ഞായറാഴ്ച ലോട്ടറി സമ്മാനത്തുകയും ആനുകൂല്യങ്ങളും കൂട്ടി പുനരാരംഭിക്കുകയായിരുന്നു. ഒരുബുക്കിൽ 25ടിക്കറ്റിനു പകരം 10 ടിക്കറ്റ് മാത്രമാണ് പുതിയ ലോട്ടറിയിലുള്ളത്. സമ്മാനങ്ങളുടെ എണ്ണം,ഏജൻസി ഡിസ്കൗണ്ട് എന്നിവയും കൂടുതലാണ്.
കേരള ലോട്ടറിയെ ഉപയോഗിച്ച് ഓൺലൈനിലടക്കം നിരവധി തട്ടിപ്പുകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. കേരള ലോട്ടറിയുടെ ആകർഷണീയത ഉപയോഗിച്ചാണ് ഇത്തരം ദുരുപയോഗം നടക്കുന്നത്. ഒരേ നമ്പർ ഒന്നിച്ചു കെട്ടാക്കി ടിക്കറ്റുകൾ വില്ക്കുന്ന പ്രവണതയും നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരേ സർക്കാർ നടപടിയെടുക്കും. ലോട്ടറിയടിക്കുന്നവർക്കു തുക കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച പരിശീലനം നൽകുന്നതിനെക്കുറിച്ചു വകുപ്പ് ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ലോട്ടറി ഡയറക്ടർ എബ്രഹാം റെന്നും പങ്കെടുത്തു. ലോട്ടറിയുടെ വിഷുബംബറിന് വൻ വില്പനയാണുള്ളതെന്ന് എബ്രഹാം റെൻ പറഞ്ഞു. ഇതുവരെ 38ലക്ഷം ടിക്കറ്റുകൾ വിറ്റു. 42ലക്ഷം ടിക്കറ്റാണ് അച്ചടിച്ചത്. ഒരാഴ്ചകൂടി വില്പന നടത്തും. അതിനുള്ളിൽ 50 ലക്ഷം ടിക്കറ്റ് വില്പന നടക്കുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |