കൊച്ചി: സ്വന്തം കേസ് വാദിക്കാൻ കന്യാസ്ത്രീ നേരിട്ട് ഹാജരായ അപൂർവ സംഭവത്തിന് ഹൈക്കോടതി ഇന്നലെ സാക്ഷ്യം വഹിച്ചു. പൊലീസ് സംരക്ഷണം തേടിയുള്ള ഹർജിയിൽ സിസ്റ്റർ ലൂസി കളപ്പുരയാണ് ഓൺലൈനിലൂടെ ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചിൽ ഹാജരായി വാദങ്ങൾ ഉന്നയിച്ചത്. ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമാണെന്ന് അഭിഭാഷകരടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നു.
സിംഗിൾബെഞ്ച് മുമ്പാകെ നിറകണ്ണുകളോടെയാണ് സിസ്റ്റർ ലൂസി തന്റെ വാദങ്ങൾ പൂർത്തിയാക്കിയത്. അഭിഭാഷകൻ ഒഴിവായതിനെത്തുടർന്നാണ് സിസ്റ്റർ നേരിട്ട് വാദിക്കാൻ തീരുമാനിച്ചത്. ഹർജി വിധി പറയാൻ മാറ്റി.
വയനാട്ടിലെ എഫ്.സി കോൺവെന്റിൽ നിന്ന് പുറത്താക്കിയ നിലയ്ക്ക് മഠത്തിൽ നിന്നു പുറത്തുപോകേണ്ടി വരുമെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു. നീതിക്കായി പോരാടുന്ന സ്ത്രീയാണെന്നും മഠത്തിൽ നിന്നു പുറത്തായാൽ തനിക്കു പോകാനിടമില്ലെന്നും സിസ്റ്റർ വാദിച്ചു. മഠത്തിൽ നിന്ന് ഒഴിയണമെന്ന നോട്ടീസിനെതിരെ മുൻസിഫ് കോടതിയിൽ കേസ് നിലവിലുണ്ട്. ഇതു തീർപ്പാകുന്നതുവരെ സമയം നൽകണമെന്നും അഭ്യർത്ഥിച്ചു.
കോൺവെന്റിൽ മോശം അനുഭവങ്ങളാണ് നേരിടേണ്ടി വരുന്നതെന്ന് ഹർജിയിൽ പറയുന്ന സാഹചര്യത്തിൽ സ്വന്തം സുരക്ഷയെ കരുതി മാറണമെന്ന് സിംഗിൾബെഞ്ച് പറഞ്ഞു. എവിടെയാണ് താമസിക്കുന്നതെങ്കിലും പൊലീസ് സംരക്ഷണം നൽകാം. മഠത്തിനുള്ളിൽ പൊലീസ് സംരക്ഷണം നൽകാനാവില്ലെന്നും സിംഗിൾബെഞ്ച് പറഞ്ഞു.
പൊലീസ് സംരക്ഷണം നൽകിയാലും ഇല്ലെങ്കിലും മഠത്തിൽ നിന്ന് ഒഴിഞ്ഞു പോവില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുര പിന്നീടു മാദ്ധ്യമങ്ങളോടു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |