SignIn
Kerala Kaumudi Online
Friday, 26 April 2024 3.32 PM IST

ഭാര്യയെയും മക്കളെയും വെട്ടിക്കൊന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

kkk

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊന്ന ശേഷം ഓട്ടോ ഡ്രൈവർ വീട്ടിൽ തൂങ്ങിമരിച്ചു. നീലേശ്വരം പൂജപ്പുര വീട്ടിൽ എസ്. രാജേന്ദ്രൻ (56), ഭാര്യ അനിത (48), മകൻ ആദിത്യ രാജ് (24), മകൾ അമൃതാ രാജ് (20) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിഞ്ഞത്. വീടിനു സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ആദിത്യരാജിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സുഹൃത്ത് സിബിൻ വീട്ടിലെത്തി നോക്കിയപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാരെ വിളിച്ചുകൂട്ടി പൊലീസിൽ വിവരമറിയിച്ചു.

വീടിന്റെ മുൻവാതിൽ തുറന്ന നിലയിലായിരുന്നു. ഹാളിന്റെ വശത്താണ് ആദിത്യ രാജിന്റെ മൃതദേഹം രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. കഴുത്തിനും മുഖത്തുമാണ് വെട്ടേറ്റത്. കഴുത്തിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ഹാളിലേക്ക് തുറക്കുന്ന കിടപ്പുമുറിയിലാണ് അനിതയുടെയും അമൃതാ രാജിന്റെയും മൃതദേഹം കണ്ടെത്തിയത്. മുറിയിൽ രണ്ട് കട്ടിലുകളിലായി ഉറങ്ങിക്കിടന്ന ഇരുവരുടെയും കഴുത്തിലാണ് വെട്ടേറ്റത്. മറ്റൊരു മുറിയിലാണ് രാജേന്ദ്രൻ തൂങ്ങിമരിച്ചത്.

കസേരയിലിരുന്ന് മൊബൈൽ ഫോൺ നോക്കുകയായിരുന്ന ആദിത്യരാജിനെ കൊടുവാളിന് വെട്ടിയ ശേഷം മുറിയിൽ കടന്ന് അനിതയെയും അമൃതയെയും വെട്ടിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. തുടർന്ന് രാജേന്ദ്രൻ വീടിന് പുറത്തിറങ്ങി വലതുവശത്തെ പൈപ്പിൻ ചുവട്ടിലെത്തി കൊടുവാൾ കഴുകിയതിന്റെ ലക്ഷണങ്ങളുമുണ്ട്. പൈപ്പിന് ചുവട്ടിൽ രക്തം കട്ടപിടിച്ച് കിടപ്പുണ്ട്. വൃത്തിയാക്കിയ കൊടുവാൾ സിറ്റൗട്ടിലുണ്ടായിരുന്നു.

മൃതദേഹങ്ങൾ ഉച്ചയ്‌ക്ക് 2.45ഓടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡി. കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. സംസ്കാരം പിന്നീട്.

ഡി.ഐ.ജി സഞ്ജയ്‌കുമാർ ഗരുഡിൻ, കൊല്ലം റൂറൽ എസ്.പി കെ.ബി.രവി, ഡിവൈ.എസ്.പി ആർ. സുരേഷ് തുടങ്ങിയവർ സ്ഥലത്തെത്തി തെളിവെടുത്തു. സംഭവത്തിനു പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണിനാണ് അന്വേഷണച്ചുമതല.

 പിന്നിൽ സാമ്പത്തിക പ്രശ്നം

സാമ്പത്തിക പ്രശ്നം രാജേന്ദ്രനെ അലട്ടിയിരുന്നതായി പൊലീസ് പറയുന്നു. രാജേന്ദ്രന് മുൻപ് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. വിദേശത്തു നിന്ന് 10 വർഷം മുൻപ് തിരിച്ചെത്തിയ ശേഷം ഓട്ടോറിക്ഷ വാങ്ങി ഓടിക്കുകയായിരുന്നു. വിദേശത്ത് ജോലി ചെയ്യുമ്പോൾ തുടങ്ങിയ വീടുപണി പൂർത്തിയായിട്ടില്ല. ഇതിന്റെ നിർമ്മാണത്തിന് കൊട്ടാരക്കരയിലെ ബാങ്കിൽ നിന്ന് വായ്‌പയെടുത്തിരുന്നു. മറ്റ് ചില്ലറ കടബാദ്ധ്യകളുമുണ്ട്. മറ്റൊരു ബാങ്കിൽ നിന്ന് 11 ലക്ഷം രൂപ വായ്പയെടുക്കുന്നതിന്റെ നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലായിരുന്നു. ആദ്യത്തെ വായ്പ അടച്ചുതീർക്കാൻ പലരോടും പണം കടം ചോദിച്ചതായും പറയുന്നുണ്ട്. ഈ മാസം അഞ്ചിന് ഭൂമിയുടെ കരം അടച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MURDER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.