തിരുവനന്തപുരം:മതിയായ ക്ലിനിക്കൽ പോസ്റ്റിംഗ് നൽകാതെ അവസാന വർഷ പരീക്ഷ നടത്തുന്നതിൽ പ്രതിഷേധിച്ച് പരീക്ഷ ബഹിഷ്കരിച്ച 2017ബാച്ചിലെ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് ക്ളിനിക്കൽ പരിശീലനം നൽകുമെന്നും പ്രത്യേക പരീക്ഷ നടത്തുമെന്നും ആരോഗ്യസർവകലാശാല. ഒന്നാം പേപ്പറിന്റെ പരീക്ഷയാണ് കഴിഞ്ഞത്. ഇനിയുള്ള ഏഴ് പേപ്പറുകൾ എഴുതാം. എഴുതാത്തവർക്ക് പ്രത്യേക പരീക്ഷ നടത്തും. ഇത് ആദ്യ അവസരമായി കണക്കാക്കും. വിദ്യാർത്ഥികളെ ദ്രോഹിക്കുന്ന നടപടികളുണ്ടാവില്ലെന്ന് പ്രോ വൈസ് ചാൻസലർ ഡോ.സി.പി. വിജയൻ 'കേരളകൗമുദി'യോട് പറഞ്ഞു.
കൊവിഡ് കാരണമാണ് ക്ലിനിക്കൽ പോസ്റ്റിംഗ് താളം തെറ്റിയത്. മതിയായ പരിശീലനം നൽകാമെന്ന് കോളേജുകൾ അറിയിച്ചതിനെത്തുടർന്നാണ് പരീക്ഷ നടത്തിയത്.
പുതുതായി വരുന്ന നെക്സ്റ്റ് പ്രവേശന പരീക്ഷ ആരംഭിക്കും മുൻപ് നീറ്റ് പി.ജി പരീക്ഷയെഴുതാനുള്ള അവസാന അവസരമാണ് ഇക്കൊല്ലത്തേത്. അതിനാലാണ് കൃത്യസമയത്ത് പരീക്ഷ നടത്തുന്നത്. ഫലം ഉടൻ പ്രസിദ്ധീകരിക്കും. 1700 വിദ്യാർത്ഥികൾ എഴുതിയെന്നാണ് പ്രാഥമിക കണക്കെന്നും പി.വി.സി വ്യക്തമാക്കി.
74 % പേർ എഴുതിയില്ല:
വിദ്യാർത്ഥികൾ
2156 പേർ പരീക്ഷ എഴുതിയിട്ടില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇത് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരുടെ 74ശതമാനമാണ്. സിലബസ് പ്രകാരം 792 മണിക്കൂർ ക്ലിനിക്കൽ പരിശീലനം വേണം. ലഭിച്ചത് 580 മണിക്കൂർ മാത്രമാണ്. നിശ്ചിത മണിക്കൂർ ക്ലിനിക്കൽ പരിശീലനം നേടാത്തവർക്ക് പി.ജി പ്രവേശന പരീക്ഷയെഴുതാനോ, പ്രാക്ടീസ് ചെയ്യാനോ കഴിയില്ല. ക്ലിനിക്കൽ പരിശീലനം ഉറപ്പാക്കുന്ന തരത്തിൽ പരീക്ഷ പുനഃക്രമീകരിക്കണമെന്നാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |