തിരുവനന്തപുരം: സംസ്ഥാനത്തെ സി.പി.എം നേതാക്കൾക്കും ബന്ധുക്കൾക്കുമെതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ആരംഭിച്ചതോടെ മോദി സർക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജൻസികളും സജീവമായി. ഒരു വശത്ത് അയോദ്ധ്യയിലെ പ്രതിഷ്ഠാചടങ്ങ് വലിയ സംഭവമാക്കി ഭൂരിപക്ഷ മതത്തിന്റെ വോട്ട് നേടാൻ ശ്രമിക്കുന്നു. മറുവശത്ത് പ്രതിപക്ഷനേതാക്കൾക്കെതിരെ കല്പിത കഥകൾ ചമച്ച് അന്വേഷണ ഏജൻസികളെ കയറൂരി വിടുകയാണ്.
സി.പി.എം ഭരിക്കുന്ന സംസ്ഥാനമെന്ന നിലയിലാണ് കേരളത്തിലെ നേതാക്കൾക്കും ബന്ധുക്കൾക്കുമെതിരെ ഇ.ഡിയും കേന്ദ്ര ഏജൻസികളും തിരിഞ്ഞിട്ടുള്ളത്. കിഫ്ബിക്കും തോമസ് ഐസക്കിനുമെതിരെ ഇ.ഡി നടത്തുന്ന നീക്കങ്ങളും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര കമ്പനിവകുപ്പ് പ്രഖ്യാപിച്ച അന്വേഷണവും കരുവന്നൂർ വിഷയത്തിൽ മന്ത്രി പി.രാജീവിനെതിരെയുള്ള നീക്കവും ഇതിന്റെ ഭാഗമാണ്.
രാഷ്ട്രീയ പ്രേരിതമായ അന്വേഷണങ്ങളെ ഭയക്കുന്നില്ല. രാഷ്ട്രീയമായി നേരിടും. പ്രതിപക്ഷമുക്ത ഭാരതമെന്ന ലക്ഷ്യം നേടാൻ ബി.ജെ.പിയും കേന്ദ്ര സർക്കാരും നടത്തുന്ന നീക്കത്തിന്റെ ഭാഗമാണിത്. ഇതിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. സി.പി.എമ്മിനെ വേട്ടയാടാൻ പിന്തുണ നൽകുന്ന കെ.പി.സി.സിയുടെ നിലപാട് സ്വന്തം ശവക്കുഴി കുഴിക്കുന്നതിന് സമാനമാണ്.
ഇടതുപക്ഷത്ത തോൽപ്പിക്കാൻ കോൺഗ്രസ്, ബി.ജെ.പിയുമായി ചേർന്ന് നടത്തുന്ന നീക്കം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും. കേന്ദ്ര അവഗണനയ്‌ക്കെതിരെ യോജിച്ച പോരാട്ടത്തിന് യു.ഡി.എഫ് തയ്യാറാകാത്തതിന്റെ രാഷ്ട്രീയവും ഈ അന്തർധാര കാരണമാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |