തിരുവനന്തപുരം: പട്ടികവർഗ വിഭാഗങ്ങൾ പാർക്കുന്ന മേഖലകളുടെ വികസനത്തിന് പലതും ചെയ്യാൻ കഴിഞ്ഞത് വലിയ കാര്യമായി കരുതുന്നുവെന്ന് സംസ്ഥാന സർക്കാരിന്റെ പ്രഥമ കേരള പ്രഭ പുരസ്കാരത്തിന് അർഹനായ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ടി.മാധവ മേനോൻ പറയുന്നു. പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമം പ്രധാന ദൗത്യമായി ഏറ്റെടുക്കാൻ പ്രേരണയായത് കേരളത്തിലെ ആദ്യ കമ്യൂണിസ്റ്ര് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് നടത്തിയ ഒരു പ്രസംഗമായിരുന്നുവെന്നും 93കാരനായ അദ്ദേഹം ഓർക്കുന്നു.
1952ൽ സിവിൽ സർവീസിൽ പ്രവേശിച്ച മാധവ മേനോൻ 59ലാണ് പാലക്കാട്ട് രണ്ടാമത്തെ ജില്ലാ കളക്ടറായി ചുമതലയേൽക്കുന്നത്. ജില്ലാ വികസന സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഇ.എം.എസ് നടത്തിയ പ്രസംഗം അത്യന്തം ആവേശം കൊള്ളിച്ചു. പുതിയൊരു ചിന്താഗതിയും തത്വശാസ്ത്രവുമാണ് പുതിയ സർക്കാരിന്റേതെന്ന് ബോദ്ധ്യപ്പെട്ടു. ജില്ലാ വികസനത്തിന് വ്യത്യസ്ത കാഴ്ചപ്പാട് വേണമെന്ന ഇ.എം.എസിന്റെ നിർദ്ദേശം വല്ലാതെ ആകർഷിച്ചു. അതിന്റെ തുടർച്ചയായിട്ടുള്ള പ്രവർത്തനങ്ങളാണ് താൻ പിന്നീട് നടത്തിയത്. പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന്റെ ഉന്നമനം സമൂഹത്തിന്റെ ആകെ ചുമതലയാണെന്ന ഭരണഘടനയിലെ വ്യവസ്ഥയും മറ്റൊരു പ്രേരണയായി.
അട്ടപ്പാടി, പറമ്പിക്കുളം മേഖലകൾ അന്ന് പുറംലോകത്തിന് തീർത്തും അപരിചിതമായിരുന്നു. വികസനം തിരിഞ്ഞു നോക്കാത്ത മേഖല. അവിടേക്ക് എത്തപ്പെടാൻ നല്ല വഴികൾ പോലുമുണ്ടായിരുന്നില്ല. ഏറെ കഷ്ടപ്പെട്ട് കാൽനടയായിട്ടാണ് താൻ അവിടെ എത്തിയത്. വളരെ പ്രാകൃതമായ രീതിയിൽ കഴിയുന്ന മനുഷ്യരെ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. അതോടെയാണ് ഈ വിഭാഗങ്ങളുടെ ഉന്നമനത്തിന് ആവുന്നത് ചെയ്യണം എന്ന ചിന്ത ഉടലെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടി ഹിൽ ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ രൂപീകരണത്തിലുൾപ്പെടെ സർക്കാരിന് മാർഗനിർദ്ദേശകമായ പട്ടികവർഗ ക്ഷേമ മേഖലയിലെ ബൃഹത്തായ പഠനങ്ങളും റിപ്പോർട്ടുകളും തയ്യാറാക്കിയത് മാധവ മേനോനാണ്. ഗിരിജനക്ഷേമ വകുപ്പ് രൂപീകരിച്ചപ്പോൾ ആദ്യത്തെ ഡയറക്ടറായി 1975 മുതൽ 77വരെ പ്രവർത്തിച്ചു. കാർഷിക സർവകലാശാലാ വൈസ്ചാൻസലറായി മൂന്ന് പതിറ്റാണ്ട് മുമ്പാണ് വിരമിച്ചത്. അടുത്തകാലം വരെ സംസ്ഥാന സർക്കാർ, ആദിവാസി പ്രശ്നങ്ങളിൽ പ്രത്യേകിച്ച് അട്ടപ്പാടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ തേടിയിരുന്നു.
പോങ്ങുംമൂട് ബാപ്പുജി നഗർ രാമവർമ ലെയ്‌ൻ സായ് കൃപയിൽ വിശ്രമജീവിതം നയിക്കുന്ന അദ്ദേഹം കേരള പ്രഭ പുരസ്കാരത്തിന് തന്നെ പരിഗണിച്ചതിലുള്ള സന്തോഷം പങ്കുവച്ചു. ഭാര്യ: പൊന്നമ്മ. മക്കൾ: മായ (ടെക്നോപാർക്ക്), മഹേഷ് (ബംഗളുരു).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |