പാലക്കാട്: മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം മണ്ണാർക്കാട് കോടതിയിൽ കീഴടങ്ങിയ 11 പ്രതികൾ പൊലീസിനെതിരെ കോടതിയിൽ പരാതിപ്പെട്ടു. കീഴടങ്ങിയതിനെത്തുടർന്ന് നടപടികൾ പൂർത്തിയാക്കി ജയിലിലേക്ക് മാറ്റാൻ വൈകിയതിനാൽ രാത്രി ഭക്ഷണത്തിന്റെ പണം തങ്ങളാണ് നൽകിയതെന്നും രോഗികളായ തങ്ങളിൽ ചിലർക്ക് മരുന്ന് നൽകിയില്ലെന്നും പ്രതികൾ വിചാരണക്കോടതിയെ അറിയിച്ചു. കൈവിലങ്ങ് ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കാൻ പൊലീസിനോട് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടു.
കുറ്റം തെളിയുന്നതുവരെ പ്രതികൾ നിരപരാധികൾക്ക് തുല്യരെന്നും മാന്യമായി പെരുമാറണമെന്നും കോടതി പൊലീസിനോട് നിർദ്ദേശിച്ചു. പെരുമാറ്റം മോശമായാൽ നടപടി എടുക്കുമെന്ന് താക്കീതും നൽകി.
സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക്
ഫീസ് നൽകാതെ സർക്കാർ
മണ്ണാർക്കാട്: സാക്ഷികൾ കൂട്ടത്തോടെ കൂറുമാറുന്ന അട്ടപ്പാടി മധുവധക്കേസിൽ പ്രോസിക്യൂട്ടർക്ക് ഫീസ് നൽകാതെ സർക്കാരും നിസംഗത കാട്ടുന്നു. വിചാരണ നാളിലെ ചെലവെങ്കിലും അനുവദിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ രാജേഷ് എം.മേനോൻ കളക്ടർക്ക് കത്ത് അയച്ചു. കേസ് ആവശ്യത്തിനായി ചെലവായ 1,63,520 രൂപ അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.
സർക്കാരിന് താല്പര്യമുള്ള കേസുകളിൽ ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകർക്ക് ഉടനടി പണം കൊടുത്ത് വാദം നടത്തുന്ന സർക്കാരാണ് ആൾക്കൂട്ടം ആദിവാസി യുവാവിനെ കൊന്ന കേസിൽ പ്രോസിക്യൂട്ടർക്ക് ഒരു രൂപപോലും നൽകാത്തത്. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം.മേനോന് ഫീസ് നൽകുന്നില്ലെന്ന പരാതി മധുവിന്റെ അമ്മ മല്ലി മന്ത്രി കെ.കൃഷ്ണൻകുട്ടിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നു. 40 ലേറെ തവണ രാജേഷ് എം.മേനോൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായും അഡിഷണലായും മധുകേസിൽ കോടതിയിലെത്തിയിട്ടുണ്ട്. ഇക്കാലയളവിലെ ഫീസോ, യാത്രാ ചെലവോ നൽകിയിട്ടില്ല.
പിന്തുടരുന്നത് 1978 ലെ ഫീസ് ഘടന
ഒരു ദിവസം ഹാജരായാൽ വക്കീലിന് 240 രൂപയാണ് സർക്കാർ നൽകുക.1978 ലെ വ്യവസ്ഥ പ്രകാരമുള്ള ഫീസാണിത്. ഒരു ദിവസം കോടതിയിൽ മൂന്ന് മണിക്കൂറെങ്കിലും ചെലവഴിച്ചെങ്കിലേ ഈ തുക അനുവദിക്കുകയുള്ളു. മൂന്നു മണിക്കൂറിൽ കുറവാണെങ്കിൽ അത് 170 ആയി കുറയും. ആദ്യത്തെ പ്രോസിക്യൂട്ടറായിരുന്ന പി.ഗോപിനാഥ് ന്യായമായ ഫീസ് ഇല്ലെന്ന കാരണത്താലാണ് പിൻമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |