■ഡി.വൈ.എഫ്.ഐ രാഷ്ട്രീയ
സംഘടനയല്ലെന്ന വാദം തള്ളി
കൊച്ചി: മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരായി സജീവ രാഷ്ട്രീയ പ്രവർത്തകരെയും ഭാരവാഹികളെയും ക്രിമിനൽ കേസ് നേരിടുന്നവരെയും നിയമിക്കരുതെന്ന് ഹൈക്കോടതി.
ഒറ്റപ്പാലം കടമ്പൂര് പൂക്കോട്ട് കാളികാവ് ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി ഡി.വൈ. എഫ്. ഐ നേതാക്കളായ
അശോക് കുമാർ, രതീഷ്, പങ്കജാക്ഷൻ എന്നിവരെ തിരഞ്ഞെടുത്തതിനെതിരായ
ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.
ദേവസ്വവുമായി ബന്ധപ്പെട്ട ചാത്തു അച്ചൻ കേസിൽ കഴിഞ്ഞ വർഷം ഹൈക്കോടതി നൽകിയ ഉത്തരവിലെ വ്യവസ്ഥകൾ ഈ ട്രസ്റ്റി നിയമനത്തിലും പാലിക്കണമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
2021 ഫെബ്രു. 20നാണ് ട്രസ്റ്റിമാരായി ഇവരെ തിരഞ്ഞെടുത്തത്. ഇതിനു ശേഷം അശോക് കുമാറിനെ സി.പി.എം ലോക്കൽ സെക്രട്ടറിയായും രതീഷിനെ ബ്രാഞ്ച് സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയാണ് പങ്കജാക്ഷൻ. മൂവരും സജീവ രാഷ്ട്രീയ പ്രവർത്തകരായതിനാൽ ട്രസ്റ്റികളായി പ്രവർത്തിക്കാൻ യോഗ്യരല്ലെന്നാണ് ഹർജിക്കാർ വാദിച്ചത്. ഇവർക്കെതിരെ ക്രിമിനൽ കേസുള്ളതും ചൂണ്ടിക്കാട്ടിയിരുന്നു.
ട്രസ്റ്റി നിയമനത്തിന് മലബാർ ദേവസ്വം ബോർഡ് ഇറക്കിയ വിജ്ഞാപനത്തിൽ സജീവ രാഷ്ട്രീയക്കാർക്കും രാഷ്ട്രീയപ്പാർട്ടി ഭാരവാഹികൾക്കും അയോഗ്യതയുള്ളതായി പറഞ്ഞിട്ടുണ്ട്.
ട്രസ്റ്റിമാരായി തിരഞ്ഞെടുക്കുമ്പോൾ പാർട്ടി ഭാരവാഹിത്വം ഉണ്ടായിരുന്നില്ലെന്നും ഡി.വൈ.എഫ്.ഐ രാഷ്ട്രീയപ്പാർട്ടിയല്ലാത്തതിനാൽ പങ്കജാക്ഷന് അയോഗ്യത കല്പിക്കാനാവില്ലെന്നും മൂവരും വാദിച്ചു. ഇതിനായി ഡി.വൈ.എഫ്.ഐ ഭരണഘടനയുടെ കോപ്പിയും ഹാജരാക്കി. എന്നാൽ, രാഷ്ട്രീയപ്പാർട്ടികൾ സജീവ പ്രവർത്തകരെയാണ് ഭാരവാഹികളാക്കുകയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പാർട്ടിയുടെ ഭാരവാഹിത്വം ഏറ്റെടുത്തിട്ട് സജീവ രാഷ്ട്രീയമില്ലെന്ന വാദം ഉന്നയിക്കാനാവില്ല. പാരമ്പര്യേതര ട്രസ്റ്റികളായി തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള അപേക്ഷയിൽ തങ്ങൾ സജീവ രാഷ്ട്രീയ പ്രവർത്തകരാണെന്നതും ക്രിമിനൽ കേസിലുൾപ്പെട്ടിട്ടുണ്ടെന്നതും മൂവരും മറച്ചു വച്ചു. ഇക്കാര്യത്തിൽ മലബാർ ദേവസ്വം ബോർഡ് അന്വേഷണം നടത്തിയില്ലെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
രാഷ്ട്രീയ പ്രവർത്തകരെ മാത്രമല്ല, ക്രിമിനൽ കേസിൽ പ്രോസിക്യൂഷൻ നേരിടുന്നവരെയും ഒഴിവാക്കണം. ഇവരെ ഭക്തരായി കണക്കാക്കാൻ കഴിയില്ല. യോഗ്യതയുള്ളവരെയാണ് പാരമ്പര്യേതര ട്രസ്റ്റിയായി നിയമിക്കുന്നതെന്ന് ഉറപ്പാക്കാൻ മലബാർ ദേവസ്വം ബോർഡ് മതിയായ യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മൂവരും അയോഗ്യരാണെങ്കിലും ഇവരുടെ കാലാവധി ഫെബ്രു. 20 നു കഴിഞ്ഞതിനാൽ നിയമന ഉത്തരവു റദ്ദാക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ക്ഷേത്രത്തിലെ
സ്ഥിരം ഭക്തരാവണം
ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെടുന്നവർ ക്ഷേത്രത്തിലെ സ്ഥിരം ഭക്തരും ക്ഷേത്രം സ്ഥിതി ചെയ്യുന്ന താലൂക്കിലുള്ള വ്യക്തികളുമായിരിക്കണമെന്ന് കഴിഞ്ഞ വർഷം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇവർ ക്ഷേത്രപുരോഗതിക്കായി പ്രവർത്തിക്കുന്നവരാകണം. ജോലിത്തിരക്കുള്ളവർ, രാഷ്ട്രീയ പ്രവർത്തകർ, പാർട്ടി ഭാരവാഹികൾ എന്നിവരെ നിയമിക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |