കൊച്ചി: ഒന്നര വർഷം നീണ്ട അടച്ചിടലിന് ശേഷം മലയാള സിനിമയ്ക്ക് പണക്കിലുക്കവും ശുഭപ്രതീക്ഷയും നൽകിയാണ് 2021 വിടവാങ്ങുന്നത്. രണ്ടു മാസത്തിനിടെ തിയേറ്ററിലെത്തിയ ഇരുപതിലേറെ ചിത്രങ്ങൾ മികച്ച ബോക്സോഫീസ് നേട്ടം കൈവരിച്ചു.
കൊവിഡിനെ തുടർന്ന് അടച്ചുപൂട്ടിയ മൾട്ടിപ്ളക്സുകൾ ഉൾപ്പെടെ 600 ലേറെ തിയേറ്ററുകൾ കഴിഞ്ഞ ഒക്ടോബർ 27 നാണ് വീണ്ടും തുറന്നത്. പകുതി സീറ്റുകളിലായിരുന്നു പ്രവേശനം. ഇതോടെ തിയേറ്ററുകളിൽ പ്രേക്ഷകരുടെ തിരിച്ചുവരവ് ശക്തിപ്പെട്ടു.ഇംഗ്ളീഷ്, തമിഴ് സിനിമകളുമായാണ് തിയേറ്ററുകൾ വീണ്ടും തുറന്നത്. യുവതാരം ദുൽഖർ സൽമാൻ നിർമ്മാതാവും നായകനുമായ 'കുറുപ്പ്' ആണ് തിയേറ്ററുകളിൽ തിരക്ക് സൃഷ്ടിച്ച ആദ്യത്തെ സിനിമ. പ്രേക്ഷകരുടെ കൈയടി വാങ്ങിയ ഈ സിനിമയ്ക്ക് മികച്ച വരുമാനം നേടാനായി.
മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത 'മരയ്ക്കാർ അറബിക്കടലിലെ സിംഹ'മായിരുന്നു മറ്റൊരു മാസ് സിനിമ. 360 ലേറെ തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്.
"2021 തിയേറ്ററുകൾക്ക് നിരാശക്കാലമായിരുന്നു. ഒക്ടോബറിൽ വീണ്ടും തുറന്നശേഷം പ്രതീക്ഷ നൽകുന്ന അനുഭവമാണ്. സന്തോഷം നൽകുന്നതുമാണ്. ധാരാളം പടങ്ങളുണ്ടായിരുന്നു, എല്ലാത്തിനും ഭേദപ്പെട്ട വരുമാനവും ലഭിച്ചു. പ്രേക്ഷകർ തിയേറ്ററിലേക്ക് വലിയ തോതിൽ വന്നുതുടങ്ങി," ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ കേരളയുടെ പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു.
സിനിമാമേഖല വീണ്ടും പച്ചപിടിക്കുകയാണെന്ന് നിർമ്മാതാക്കൾ പറഞ്ഞു. ഇരുപതിലേറെ ചിത്രങ്ങൾ തിയേറ്ററിൽ റിലീസ് ചെയ്തു.നൂറോളം ചിത്രങ്ങൾ റിലീസിനായി കാത്തിരിക്കുകയാണ്. പതിനഞ്ചോളം ചിത്രങ്ങൾ ഒ.ടി.ടിയിൽ റിലീസ് ചെയ്തു. തിയേറ്ററുകളിലെ സിനിമകൾക്ക് മികച്ച വരുമാനം ലഭിച്ചത് പ്രതീക്ഷ പകരുന്നതാണ്.
"പുതിയ സിനിമകളുടെ ചിത്രീകരണവും മുന്നൊരുക്കവും വർദ്ധിച്ചു. 90 സിനിമകളാണ് ഏതാനും മാസങ്ങൾക്കിടെ സെൻസറിംഗിന് തയ്യാറായത്. സിനിമ തിരികെ വരുന്നതിന്റെ സൂചനയാണിത്." നിർമ്മാതാവും ഫിലിം ചേംബർ പ്രസിഡന്റുമായ ജി. സുരേഷ് കുമാർ പറഞ്ഞു.
ഒ.ടി.ടി റിലീസ് നിർമ്മാതാക്കൾക്ക് പുതിയ അവസരമാണെങ്കിലും അവർ എടുക്കുന്ന സിനിമകളുടെ എണ്ണം കുറവാണ്. സൂപ്പർ താരങ്ങളുടെ സിനിമകളാണ് ഒ.ടി.ടികൾ തിരഞ്ഞെടുക്കുന്നത്. ഇടത്തരം സിനിമകളും പുതിയ അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും ഒരുക്കുന്ന സിനിമകൾ ഒ.ടി.ടികൾ സ്വീകരിക്കാറില്ല. വിപണനസാദ്ധ്യത മാത്രമാണ് അവർ നോക്കുന്നത്. 120 ഓളം സിനിമകളാണ് കൊവിഡ് കാലത്ത് റിലീസ് ചെയ്യാൻ കഴിയാതെ പോയത്. ഇവയിൽ 15 ലേറെ സിനിമ മാത്രമാണ് ഒ.ടി.ടികൾ സ്വീകരിച്ചത്.
ഒ.ടി.ടി കൊണ്ട് തിയേറ്ററുകൾക്ക് നഷ്ടം സംഭവിച്ചിട്ടില്ല. ഒ.ടി.ടിയിൽ റിലീസ് ചെയ്ത സിനിമകളിൽ പലതിനും തിയേറ്ററുകളിൽ പ്രദർശിപ്പിക്കാത്തതിൽ നിരാശയുണ്ട്. ടൊവിനോ തോമസിന്റെ 'മിന്നൽ മുരളി' തിയേറ്ററിലായിരുന്നെങ്കിൽ കൂടുതൽ വരുമാനവും പേരും ലഭിക്കുമായിരുന്നെന്ന് അണിയറപ്രവർത്തകർ തന്നെ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |