SignIn
Kerala Kaumudi Online
Friday, 26 April 2024 6.58 PM IST

അഞ്ജലിയുടെ സ്വന്തം 'മമ്മൂട്ടി കേക്ക്", മെഗാസ്റ്റാറിന്റെ പിറന്നാൾ കേക്ക് പിറന്നത് അടിമാലിയിൽ

kk

അടിമാലി: കടയടച്ച് വീട്ടിലെത്തിയ അടിമാലി സ്വദേശി അഞ്ജലിക്ക് രാത്രി 10ന് അപ്രതീക്ഷിതമായി ഒരു ഫോൺ വന്നു. ഹോംബേക്കറായ അഞ്ജലി പതിവായി കേക്കുണ്ടാക്കി നൽകുന്ന അടിമാലിയിലെ സൂപ്പർമാർക്കറ്റിൽ നിന്നാണ്. രാത്രി 11 മണിക്കകം ഒരു ബർത്ത് ഡേ കേക്ക് വേണം. കേക്ക് മുറിക്കുന്നത് സാക്ഷാൽ മമ്മൂട്ടിയാണെന്ന് സൂപ്പർമാർക്കറ്റുകാർ പറഞ്ഞപ്പോൾ തന്നെ പറ്റിക്കുകയാണെന്ന് അഞ്ജലി മനസിൽ പിറുപിറുത്തു.

ഉടൻ മറ്റൊരു വിളികൂടി അഞ്ജലിയെ തേടിയെത്തി. ട്രൂക്കോളറിൽ 'അൻസാർ" എന്നായിരുന്നു പേര്. ഫോണെടുത്ത അഞ്ജലിക്ക് അങ്ങേത്തലയ്‌ക്കൽ സർപ്രൈസ് നൽകിയത് മമ്മൂട്ടിയുടെ മകൾ സുറുമി. 'വാൻചോ കേക്ക് മതി,​ സിമ്പിൾ വൺ. മുകളിൽ വൈറ്റ് ഗനാഷ് മാത്രം. ചെറിയ ചോക്ലേറ്റ് ഡെക്കറേഷൻ എന്തെങ്കിലും മതി. ഹാപ്പി ബർത്ത്ഡേ ബാപ്പി എന്നെഴുതണം". ഒരു നിമിഷം സന്തോഷത്താൽ അഞ്ജലിയുടെ മനസ് നിശ്ചലമായി.

പക്ഷേ കാൾ കട്ടായതോടെ ചെറിയൊരു വിറയലായിരുന്നു. ഒരു വർഷം മുമ്പ്കേക്ക് ബേക്കിംഗ് പഠിച്ച താൻ മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിന് കേക്കുണ്ടാക്കുന്നുവെന്ന് ഓർത്തപ്പോഴുള്ള വിറയൽ. പക്ഷേ സർവ ദൈവങ്ങളെയും പ്രാർത്ഥിച്ച് മെഗാസ്റ്റാറിനായി കേക്കൊരുക്കാൻ തുടങ്ങി. അതിനിടെ വൈറ്റ് ഗനാഷ് മാത്രം കൊടുത്തതുകൊണ്ട് കേക്കിന് ലുക്ക് കുറഞ്ഞെന്ന് അഞ്ജലിക്ക് തോന്നി. ബദലായി നിറമുള്ള ബർത്ത്‌ഡേ ടോപ്പർ വയ്‌ക്കൊമെന്ന് വിചാരിച്ചപ്പോൾ അത് കാണാനുമില്ല. അതിനിടെ സൂപ്പർമാർക്കറ്റുടമയുടെ ധൃതിപിടിപ്പിക്കുന്ന വിളികളും എത്തിക്കൊണ്ടിരുന്നു.

ഒടുവിൽ ചെറിയ ചോക്ലേറ്റ് ഡെക്കറേഷനിൽ കേക്ക് പായ്ക്ക് ചെയ്യുമ്പോൾ അല്പം നേരത്തെ ഓർഡർ കിട്ടിയിരുന്നെങ്കിൽ എന്ന നിരാശയായിരുന്നു അഞ്ജുവിന്. മമ്മൂട്ടി കേക്കിന്റെ വിശേഷം അഞ്ജലി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവയ്‌ക്കുകയും ചെയ്തു. അടിമാലിക്കടുത്ത് കല്ലാറിലെ തന്റെ എസ്റ്റേറ്റ് ബംഗ്ലാവിലായിരുന്നു മമ്മൂട്ടി കുടുംബത്തോടൊപ്പം ചൊവ്വാഴ്ച ജന്മദിനം ആഘോഷിച്ചത്.

 പഠിച്ചത് ലോക്ക് ഡൗണിൽ

ലോക്ക് ഡൗണിൽ കുട്ടികൾക്കായി കേക്കുണ്ടാക്കി പഠിച്ചതാണ് അഞ്ജലി. പിന്നീട് ബന്ധുക്കളും പരിചയക്കാരും നൽകിയ ഓർഡറനുസരിച്ച് കേക്കുകൾ നൽകി. ക്ലിക്കായപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും ഓർഡറുകൾ കിട്ടി. ഇപ്പോൾ അടിമാലി അമ്പലപ്പടിയിൽ 'കേക്ക് ഫോർ യു" എന്ന സ്ഥാപനം നടത്തുന്നു. ഭർത്താവ്: പ്രവീൺ വാസു അടിമാലി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയാണ്. മക്കൾ: നിയ (രണ്ടാം ക്ലാസ്),​ അർണവ് (യു.കെ.ജി).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMMOOTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.