കൊച്ചി: പരിസ്ഥിതിയുടെ പേരിൽ വൃക്ഷത്തൈകൾ നടുന്നത് വെറുതെയാകരുതെന്ന് നടൻ മമ്മൂട്ടി. നടുക മാത്രമല്ല, തൈകൾ പരിപാലിക്കാനും തയ്യാറാകണം. നടാത്ത മരത്തിന്റെ തണൽ തേടുന്ന നമ്മൾ വരും തലമുറയ്ക്ക് തണലൊരുക്കേണ്ടതുണ്ട്. പരിസ്ഥിതി ദിനത്തിൽ 'ഞങ്ങളും കൃഷിയിലേക്ക്, ഒരു തൈ നടാം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചോറ്റാനിക്കര തലക്കോട് പ്രഭാത് ക്ളബ് പരിസരത്ത് മാവിൻതൈ നട്ട് നിർവഹിക്കുകയായിരുന്നു മമ്മൂട്ടി.
കാർഷിക കുടുംബത്തിൽ പിറന്ന തനിക്ക് കൃഷിയോടും വൃക്ഷങ്ങളോടും ഇഷ്ടമാണ്. ചെറുപ്പത്തിലേ ബാപ്പ മരങ്ങൾ നടീക്കാറുണ്ടായിരുന്നു. പരിസ്ഥിതിയെ വീണ്ടെടുക്കാനുള്ള മഹാസംരംഭത്തിനാണ് സർക്കാർ തുടക്കമിട്ടത്. ഒരു കോടി ഫല വൃക്ഷത്തൈ നടുക എന്നത് മഹത്തായ ആശയമാണ്. സ്റ്റേറ്റ് സീഡ് ഫാം സീനിയർ അഗ്രികൾച്ചർ ഓഫീസർ ലിസിമോൾ ജെ. വടക്കൂട്ട് എഴുതിയ പുസ്തകം മമ്മൂട്ടി പ്രകാശനം ചെയ്തു.
സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ മുതിർന്ന കർഷകനായ എം.ആർ. ശശിയെ മന്ത്രി ആദരിച്ചു. അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൃഷി വകുപ്പ് ഡയറക്ടർ ടി.വി സുഭാഷ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി.നായർ, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ രാജേഷ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീലപോൾ, സിനിമാ താരം രമേഷ് പിഷാരടി തുടങ്ങിയവർ പങ്കെടുത്തു.
മനസിലും തൈകൾ
നടണം: മന്ത്രി പ്രസാദ്
മണ്ണിൽ മാത്രമല്ല, മനസിലും വൃക്ഷത്തൈകൾ നടണമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.
ആദ്യത്തെ തൈ നടേണ്ടത് ഓരോരുത്തരുടെയും മനസിലാണ്. അത് മണ്ണിൽ യാഥാർത്ഥ്യമാക്കണം. കഴിഞ്ഞകാലത്ത് ഇതുപോലെ നട്ട വൃക്ഷങ്ങളെല്ലാം വളർന്നിരുന്നെങ്കിൽ കേരളം കൊടുംവനമായേനെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |