ഹരിപ്പാട്: ആയില്യം നാളായ ഇന്നലെ സർവാഭരണ വിഭൂഷിതനായ നാഗരാജാവിനെ കണ്ടുതൊഴാൻ മണ്ണാറശാലയിലേക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെളുപ്പിന് മുതൽ ഭക്തജനങ്ങളെത്തി. പുള്ളുവൻപാട്ടും പ്രാർത്ഥനാ മന്ത്രങ്ങളും നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ കുടുംബ കാരണവരുടെ മുഖ്യകാർമ്മികത്വത്തിൽ പൂജകൾ നടന്നു.
നിലവറയ്ക്ക് സമീപം മണ്ണാറശാല വലിയഅമ്മ ദർശനം നൽകി. പ്രത്യേകം തയ്യാറാക്കിയ ബാരിക്കേഡുകൾ വഴി ഘട്ടം ഘട്ടമായാണ് ഭക്തജനങ്ങളെ കടത്തിവിട്ടത്. വലിയഅമ്മയുടെ അനാരോഗ്യം കാരണം ആയില്യം എഴുന്നള്ളത്തും തുടർന്നുള്ള പൂജകളും ഇല്ലാതിരുന്നതിനാൽ ഉച്ചയ്ക്ക് മുമ്പ് ക്ഷേത്രനടയിലും തുടർന്ന് നിലവറയ്ക്ക് സമീപവും വിവിധ മേളവാദ്യങ്ങളുടെ സേവ നടന്നു.
നാഗരാജാവിന്റെ മാതൃസങ്കൽപ്പം ചൂടുന്ന മണ്ണാറശാല വലിയഅമ്മയ്ക്കാണ് ആയില്യം എഴുന്നള്ളത്തും തുടർന്നുള്ള ആയില്യം പൂജയും നടത്താൻ അധികാരമുള്ളത്. അമ്മയ്ക്ക് അസൗകര്യമുണ്ടായാൽ ചടങ്ങുകൾ വേണ്ടെന്നാണ് ക്ഷേത്രാചാരവിധി. നാഗരാജാവിന്റെയും നാഗയക്ഷിഅമ്മയുടെയും നാഗചാമുണ്ഡിയുടെയും സർപ്പയക്ഷിയുടെയും ദിവ്യവിഗ്രഹങ്ങൾ കണ്ട് തൊഴുത് മണ്ണാറശാല വലിയഅമ്മ ഉമാദേവി അന്തർജ്ജനത്തെയും ദർശിച്ചാണ് ഭക്തജനങ്ങൾ മടങ്ങിയത്.
ആയില്യം എഴുന്നള്ളത്തുപോലെ പുണ്യമാണ് ആയില്യം നാളിലെ അമ്മയുടെ ദർശനവും. ഇന്നലെ വെളുപ്പിന് 3.30ന് നട തുറന്നു. അഭിഷേകങ്ങൾ പൂർത്തിയാക്കി പുലർച്ചെ 6 ഓടെ കുടുംബ കാരണവർ ആയില്യം നാളിലെ പൂജകൾ ആരംഭിച്ചു. വലിയഅമ്മ രാവിലെ കുളിച്ച് ക്ഷേത്രദർശനം നടത്തി. തുടർന്ന് ഇല്ലത്ത് നിലവറയ്ക്ക് സമീപം ഭക്തജനങ്ങൾക്ക് ദർശനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |