തിരുവനന്തപുരം: മാനവ സേവയാണ് മാധവ സേവന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച മഹത് വ്യക്തിയാണ് മാർത്തോമ്മ വലിയ മെത്രാപൊലീത്തയായിരുന്ന ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം
തിരുമേനിയെന്ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. മലങ്കര മാർത്തോമ്മ സഭയുടെ
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഷങ്ങൾക്കു മുൻപ് ഒരിക്കൽ ക്രിസോസ്റ്റം തിരുമേനിയെ സന്ദർശിച്ചപ്പോൾ താൻ വക്കീലാണെന്ന് പറഞ്ഞു. കേസുകളുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഉണ്ടെന്ന് മറുപടി നൽകി. കൊലക്കേസ് ഉണ്ടോയെന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞു. വിശ്വാസിയാണോ ,അമ്പലത്തിൽ പോയി പ്രാർത്ഥിക്കാറുണ്ടോയെന്ന് ചോദിച്ചപ്പോൾ ദിവസവും പോകുമെന്ന് മറുപടി നൽകി. കൊലക്കേസുകൾ കിട്ടണേയെന്നാണോ പ്രാർത്ഥിക്കാറെന്നായിരുന്നു
അടുത്ത ചോദ്യം.ആത്മീയാചാര്യൻ എന്ന നിലയിൽ താൻ ഏറെ ബഹുമാനത്തോടെ കണ്ടിരുന്ന തിരുമേനി പക്ഷേ നമ്മളോട് പെരുമാറുന്നത് കളിക്കൂട്ടുകാരനെപ്പോലെയാണ്. സ്‌നേഹത്തിൽ അധിഷ്ഠിതമായ കൊടുക്കൽ വാങ്ങലുകളാണ് യഥാർത്ഥ മാനുഷികത. എന്നാൽ,കാര്യങ്ങളെ വൈകാരികമായി കാണുന്ന തലമുറയാണ് വളർന്ന് വരുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അദ്ധ്യക്ഷനായ ചടങ്ങിൽ മലങ്കര സുറിയാനി കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ, ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഭദ്രാസനാധിപൻമാരായ തോമസ് മാർ തീത്തോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, പാറ്റൂർ സെന്റ് തോമസ് മാർത്തോമാ ഇടവക വികാരി റവ. ഫിലിപ്പ് ജോർജ്, സീനിയർ വികാരി ജനറൽ റവ. ജോർജ് മാത്യു, മാർത്തോമാ സഭാ സെക്രട്ടറി റവ. സി. വി. സൈമൺ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |