തിരുവനന്തപുരം: മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് സിനിമ 'മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹം" ഡിസംബർ രണ്ടിന് തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും. ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇന്നലെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, തിയേറ്റർ ഭാരവാഹികൾ. ഫിലിം ചേംബർ പ്രസിഡന്റ് സുരേഷ് കുമാർ, ഷാജി എൻ.കരുൺ, വിജയകുമാർ എന്നിവരുമായി മന്ത്രി സജി ചെറിയാൻ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. യാതൊരു ഉപാധികളുമില്ലാതെ എല്ലാ തിയേറ്ററുകളിലും സിനിമ പ്രദർപ്പിക്കാനാണ് തീരുമാനമെന്ന് ചർച്ചയ്‌ക്ക് ശേഷം മന്ത്രി പറഞ്ഞു. മലയാള സിനിമയുടെയും ഈമേഖലയിലെ വലിയൊരു വിഭാഗം ജനങ്ങളുടെയും നിലനിൽപിന് വേണ്ടി വലിയ വിട്ടുവീഴ്ചയാണ് ആന്റണി നടത്തിയത്. മോഹൻലാലും പ്രിയദർശനും സർക്കാരിനോട് നന്നായി സഹകരിച്ചുവെന്നും മന്ത്രി പറഞ്ഞു.
സിനിമാ സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ 2021 ഏപ്രിൽ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ സിനിമാ ടിക്കറ്റിന്മേലുള്ള വിനോദ നികുതി ഒഴിവാക്കും. തിയേറ്ററുകൾ അടച്ചിട്ടിരുന്നപ്പോഴത്തെ വൈദ്യുതി നിരക്ക് ആറ് ഗഡുക്കളായി അടച്ചാൽ മതി. അടഞ്ഞുകിടന്ന സമയത്തെ കെട്ടിട നികുതി പൂർണമായും ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |