അന്വേഷണ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: റവന്യു വകുപ്പിന്റെ വിവാദ ഉത്തരവും റവന്യു ഉദ്യോഗസ്ഥരുടെ നിർദേശങ്ങളുമാണ് സംസ്ഥാനത്ത് പലയിടങ്ങളിലുമുണ്ടായ മരംകൊള്ളയ്ക്ക് കാരണമായതെന്ന് വ്യക്തമാക്കുന്ന വനം വിജിലൻസ് സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തായി. ജൂൺ 25ന് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്) ഗംഗാസിംഗ്, സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നത്. 2248 തേക്ക് മരങ്ങളും 171 ഈട്ടി മരങ്ങളും അനധികൃതമായി മുറിച്ചിട്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കണ്ടെത്തലുകൾ
പട്ടയ ഭൂമിയിൽ മരങ്ങൾ മുറിക്കാനായി 483 പെർമിറ്റുകൾ നൽകി. മിക്ക സ്ഥലത്തും റവന്യു അധികൃതർ നൽകിയ ബാദ്ധ്യതാരഹിത സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് മരംമുറിക്കൽ നടന്നത്.
ഏറ്റവും കൂടുതൽ മരം മുറിച്ചത് നേര്യമംഗലം റേഞ്ചിൽനിന്ന്- 643 തേക്ക്. മച്ചാട് റേഞ്ച് – 429, അടിമാലി- 281, പട്ടിക്കാട്- 181, തട്ടേക്കാട്- 152, മുള്ളരിങ്ങാട്- 120 എന്നിങ്ങനെ മരം മുറിച്ചു. ഏറ്റവും കൂടുതൽ തേക്ക് മരങ്ങൾ നഷ്ടപ്പെട്ടതും നേര്യമംഗലത്തുനിന്ന്. ഈട്ടിമരങ്ങൾ ഏറ്റവും കൂടുതൽ മുറിച്ചത് വയനാട് മേപ്പാടി റേഞ്ചിൽ നിന്ന്– 106 എണ്ണം. 28 വനം റേഞ്ച് ഓഫീസുകളുടെ പരിധിയിൽ മരംമുറിക്കൽ നടന്നു.
അടിമാലിയിൽ ഒരു പെർമിറ്റ് ഉപയോഗിച്ച് 5 തേക്ക് മരങ്ങൾ വരെ വെട്ടി. 18 കൂറ്റൻ ഈട്ടിമരങ്ങൾ മുറിക്കാനുള്ള പെർമിറ്റ് നൽകിയത് ഒക്ടോബർ 24ന്റെ ഉത്തരവ് റദ്ദാക്കിയ ശേഷം.
വയനാട്ടിൽ വില്ലേജ് ഓഫീസർമാരുടെ സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് ഈട്ടി മരങ്ങൾ മുറിച്ചത്. സുൽത്താൻ ബത്തേരിയിൽനിന്ന് 60 തേക്കും അനുമതി ഇല്ലാതെ മുറിച്ചു.
100 ക്യുബിക് മീറ്ററിൽ മുകളിൽ മരം മുറിച്ചത് നേര്യമംഗലം, മച്ചാട്, അടിമാലി റേഞ്ചുകളിൽ. വയനാട്ടിൽ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറാണ് മരംമുറിക്കലിന് പൂർണ ഉത്തരവാദി.
അടിമാലിയിൽ റേഞ്ച് ഓഫീസറും വിവിധ വില്ലേജ് ഓഫീസർമാരും ഉത്തരവാദികൾ. 8 പാസുകൾ ഒരു രേഖയുമില്ലാതെ അടിമാലി റേഞ്ച് ഓഫീസർ നൽകി. ഉത്തരവ് റദ്ദാക്കിയ ശേഷം 18 പെർമിറ്റുകൾ റേഞ്ച് ഓഫീസർ നൽകിയതും തെറ്റ്.
പട്ടയ ഭൂമിയിലെ മരമാണെന്ന് വ്യക്തമായിട്ടും മച്ചാട് റേഞ്ച് ഓഫിസർ 35 പെർമിറ്റുകൾ നൽകി. 5 എണ്ണം ഉത്തരവ് റദ്ദാക്കിയശേഷം. പട്ടിക്കാട് റേഞ്ചിൽ 13 പെർമിറ്റുകൾ അനധികൃതമായി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |