കോട്ടയം: പൗരോഹിത്യത്തിനെതിരെ എന്നും ഒറ്റയാൾ പോരാട്ടം നടത്തിയ മേരിറോയി സ്വന്തം മണ്ണിൽ എരിഞ്ഞടങ്ങി. സ്വത്തിന്റെ പേരിൽ വർഷങ്ങളായി മേരി റോയിയോട് ഇടഞ്ഞു നിന്നിരുന്ന സഹോദരൻ ജോർജ് ഐസക്ക് അനാരോഗ്യം വകവയ്ക്കാതെ അന്ത്യയാത്രക്കു മുമ്പ് എത്തി. അരുന്ധതി റോയി മാതൃസഹോദരനെ നെഞ്ചോട് ചേർത്തുപിടിച്ച് സ്വീകരിച്ചു.
വൈദികരുടെ അന്ത്യപ്രാർത്ഥന ഒഴിവാക്കി, സ്വകാര്യതയ്ക്കു പ്രാധാന്യം നൽകി സ്വന്തമായി വാങ്ങിയ മണ്ണിൽ ദഹിപ്പിക്കണമെന്ന അന്ത്യാഭിലാഷം മേരിറോയി മരുമകൾ ജൂനിയർ മേരിറോയിയെ അറിയിച്ചിരുന്നു. വലിയ പൊട്ടു തൊട്ട് പ്രസന്നവദനയായി എപ്പോഴും കണ്ടിരുന്ന മേരിറോയിയെ അവസാന യാത്രയിലും കസവ് പുതപ്പിച്ച് പൊട്ടുതൊട്ട് മുത്തുമാലകൾ ധരിപ്പിച്ച് ഒരുക്കിയിരുന്നു. വ്യാഴാഴ്ച പ്രഭാത ഭക്ഷണം കഴിച്ച്, പതിവുള്ള ഇരുപത് മിനിട്ട് ഉറക്കത്തിനിടയിലായിരുന്നു മരണം. പ്രായാധിക്യം തളർത്തിയിട്ടും മേരിറോയി അവസാന നാളുകളിൽ തങ്ങളെ പലരെയും വീട്ടിൽ സന്ദർശിച്ചത് മരണം മുന്നിൽ കണ്ടതുപോലെയാണെന്ന് സുഹൃത്തുക്കൾ പറയുന്നു.
കളിക്കൂട്ടുകാരിയെപ്പോലെ ഇടപെട്ടിരുന്ന പ്രിയപ്പെട്ട അമ്മയെകാണാൻ വ്യാഴാഴ്ച രാത്രി വൈകിയായിരുന്നു ലോകമറിയുന്ന മകൾ അരുന്ധതിറോയി എത്തിയത്. ഗോഡ് ഒഫ് സ്മോൾ തിംഗ്സ് എന്ന, ബുക്കർപ്രൈസ് നേടിയ തന്റെ പുസ്തകം അമ്മയുടെ ശവമഞ്ചത്തോട് ചേർത്തുവച്ചത് ഉറ്റുനോക്കി അരുന്ധതി ഏറെനേരം നിന്നു.
രാവിലെ 10 വരെയുള്ള പൊതുദർശനത്തിനും സംസ്ഥാന ബഹുമതികൾക്കും ശേഷം മൃതദേഹം ലാറി ബേക്കറുടെ ശിൽപ്പചാതുര്യം നിറഞ്ഞ കോട്ടേജിന് പിന്നിൽ ദഹിപ്പിക്കുന്നതിന് മാറ്റി. മതപരമായ ചടങ്ങുകളൊന്നുമുണ്ടായില്ല. അടുത്ത ബന്ധുക്കൾക്കും പള്ളിക്കൂടത്തിലെ വിദ്യാർത്ഥികൾക്കും മാത്രമായിരുന്നു സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ അനുവാദം. മകൾ അരുന്ധതി റോയിയും മകൻ ലളിത്റോയിയും ചേർന്ന് ചിതയ്ക്കു തീ കൊളുത്തിയതോടെ കനൽ വഴിയിലൂടെ നടന്ന മേരിറോയിയെ അഗ്നി ഏറ്റുവാങ്ങി...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |